മുംബൈ: മഹാരാഷ്ട്ര പൊലീസിന്റെ ബോംബ് ഡിക്റ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ്, ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുന്നതിനായി റോബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തും. ബോംബുകളുടെ സ്വഭാവം തിരിച്ചറിയുക മാത്രമല്ല ഇതു നിർവീര്യമാക്കുന്നതിനും ഈ റോബോട്ടുകൾക്കു കഴിയും.
റോബോട്ടുകളെ സേനയുടെ ഭാഗമാക്കുന്നതിനായുളള നടപടിക്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. രണ്ട് റോബോട്ടുകൾ ഉടൻ തന്നെ സേനയുടെ ഭാഗമാകുമെന്നാണറിയുന്നത്. ഇതിനായുളള കരാർ ഉറപ്പിച്ചതായും മഹാരാഷ്ട്ര പൊലീസ് ഡയറക്ടർ ജനറൽ സതീഷ് മധുർ അറിയിച്ചു.
റോബോട്ടുകളെക്കൂടാതെ ശരീരത്തിനു പൂർണ്ണമായും സംരക്ഷണമൊരുക്കുന്ന ബോംബ് സ്യൂട്ടുകളും ഡിജിറ്റൽ വയർലെസ് ആപ്ലിക്കേഷനുകളും മഹാരാഷ്ട്ര പൊലീസ് സ്വന്തമാക്കും. അന്താരാഷ്ട്ര തലത്തിൽ വിവിധ സേനകൾ ഉപയോഗിക്കുന്ന തരത്തിലുളള ലോകോത്തര നിലവാരമുളള ഉപകരണങ്ങളാകും ഇവ.
ബോംബ് ഡിസ്പോസൽ റോബോട്ടുകൾ നിരവധി സാങ്കേതികവിദ്യകൾ ഉൾക്കൊളളുന്നതാണ്. റിമോട്ട് കൺട്രോൾ ഉപയോഗിച്ചു നിയന്ത്രിക്കാവുന്ന ഈ റോബോട്ടുകൾ സംശയാസ്പദമായ വസ്തുക്കളും, പായ്ക്കറ്റുകളും പരിശോധിക്കുന്നതിനും, അവയ്ക്കുളളിൽ ഏതെങ്കിലും തരത്തിലുളള സ്ഫോടകവസ്തുക്കൾ ഉണ്ടെങ്കിൽ അതിന്റെ സ്വഭാവം, വ്യാപ്തി എന്നിവ തിരിച്ചറിയുന്നതിനും, സുരക്ഷിതമായി നിർവീര്യമാക്കുന്നതിനും പര്യാപ്തമായവയാണ്.
ബോംബ് നിർവീര്യമാക്കുന്നതിനാവശ്യമായ കത്രികകൾ, കട്ടറുകൾ, ടോർച്ച്, വാട്ടർ ഡിസ്പെൻസർ തുടങ്ങി അവശ്യ സമയങ്ങളിൽ ആയുധങ്ങൾ പോലും വഹിക്കുവാനും കൈകാര്യം ചെയ്യുവാനുമുളള കഴിവ് ഈ റോബോട്ടുകൾക്കുണ്ടാവും. 100 മീറ്ററുകൾക്കുളളിൽ പ്രതിരോധം തീർക്കുന്നതിനും ഈ റോബോട്ടുകൾക്ക് ശേഷിയുണ്ട്.
ട്രെയിനുകൾക്കുളളിൽ കടന്നു ചെന്ന് തിരച്ചിൽ നടത്തുന്നതിനും, ബോംബുകൾ കണ്ടെത്തുന്നതിനും ഈ റോബോട്ടുകൾക്ക് കഴിവുണ്ട്. വയറുകൾ മുറിച്ചു മാറ്റുന്നതിനും, ആവശ്യമെന്നു കണ്ടാൽ വസ്തുക്കൾ ഉപയോക്താവിനടുത്ത് കൊണ്ടുവരുന്നതിനും കഴിവുളള ഈ റോബോട്ടുകൾ പക്ഷേ കാഴ്ചയിൽ മനുഷ്യനേപ്പോലെയാവില്ല. ഇത് കോംപാക്ട് മെഷീൻ ആയിരിക്കുമെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വിശദമാക്കി.