ന്യൂഡൽഹി : നോട്ടു അസാധുവാക്കൽ വിഷയത്തെപ്പറ്റി താൻ സംസാരിക്കുന്നതിന്റെയന്ന് ഭൂകമ്പം നടക്കുമെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി . തന്നെ ലോക്സഭയിൽ സർക്കാർ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും രാഹുൽ. പാർലമെന്റിനു പുറത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
പ്രധാനമന്ത്രി രാജ്യമെങ്ങും മറുപടി പറഞ്ഞ് നടക്കുകയാണ് . അദ്ദേഹം പാർലമെന്റിൽ ഇരിക്കുന്നില്ലെന്നും പാർലമെന്റിൽ വരാൻ ഭയപ്പെടുന്നുണ്ടെന്നും രാഹുൽ ആരോപിച്ചു. ആദ്യം കള്ളപ്പണത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി പിന്നീട് കള്ളനോട്ടിനെപ്പറ്റിയും ഇപ്പോൾ കറൻസി രഹിത സമ്പദ് വ്യവസ്ഥയെപ്പറ്റിയുമാണ് സംസാരിക്കുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ഇത് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും രാഹുൽ ആരോപിച്ചു. മോദിയുടെ അഴിമതി താൻ ലോക്സഭയിൽ അവതരിപ്പിക്കുമെന്നും രാഹുൽ വ്യക്തമാക്കി. എന്നാൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് പാർലമെന്ററി കാര്യമന്ത്രി അനന്ത് കുമാർ അറിയിച്ചു . ഇരു സഭയിലും പ്രധാനമന്ത്രി സംസാരിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട് . എന്നാൽ പ്രതിപക്ഷം ചർച്ചയിൽ നിന്ന് ഒളിച്ചോടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നോട്ട് അസാധുവാക്കൽ വിഷയത്തിൽ പ്രതിപക്ഷം തുടർച്ചയായി സഭ സ്തംഭിപ്പിക്കുകയാണ് . ഇതിനെതിരെ രാഷ്ട്രപതി പ്രണബ് മുഖർജി രംഗത്തെത്തിയിരുന്നു . ദൈവത്തെയോർത്ത് നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.