ന്യൂഡൽഹി: സൗമ്യ വധക്കേസിൽ സുപ്രീം കോടതി ജഡ്ജിമാരെ വിമർശിച്ചതിന് മാപ്പ് പറയാൻ തയാറാണെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടും കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും സുപ്രീം കോടതി രജിസ്ട്രാർക്ക് കട്ജു കത്ത് നൽകി.
എന്നാൽ, ഇതുസംബന്ധിച്ച് പ്രതികരിക്കാൻ കട്ജുവോ രജിസ്ട്രാറോ ഇതുവരെ തയാറായിട്ടില്ല. കേസിൽ കോടതി സ്വീകരിക്കുന്ന നടപടികൾ നേരിടാൻ തയാറാണെന്നായിരുന്നു ഇതേക്കുറിച്ച് കട്ജു നേരത്തേ അറിയിച്ചിരുന്നത്. ഇതിനിടെയാണ് നാടകീയമായ നീക്കമുണ്ടായിരിക്കുന്നത്.
സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്നും. ജഡ്ജിമാര്‍ വിനയവും എളിമയും സൂക്ഷിക്കണമെന്നും. തെറ്റുകള്‍ പുനഃപരിശോധിക്കുന്നതിലാണ് കോടതികളുടെ വിജയമെന്ന ഫേസ്ബുക്ക് പരാമർശമാണ് കട്ജുവിനെതിരായ നിയമനടപടിക്ക് കാരണമായത്.