തലശ്ശേരി: കേസ്ഡയറിയുടെ പകർപ്പ് യഥാസമയം നൽകുന്നതിൽ പൊലീസ് വീഴ്ച്ച വരുത്തിയതിനേത്തുടർന്ന് സബ് കളക്ടർ കൂടിയായ തലശ്ശേരി സബ്ഡിവിഷണൽ മജിസ്ട്രേറ്റ് രോഹിത് മീണ കോടതിയിൽ നിന്നും ഇറങ്ങിപ്പോയി. കോടതി കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം.
കേസ്ഡയറിയുടെ പകർപ്പ് ലഭിച്ചില്ലെന്ന് അഭിഭാഷകർ അറിയിക്കുകയായിരുന്നു. ഈ സംഭവം ഇതിനു മുൻപും സംഭവിച്ചിട്ടുളളതിനാലാണ് മജിസ്ട്രേറ്റ് ഇറങ്ങിപ്പോയതെന്നാണ് വിവരം. ഇതേത്തുടർന്ന് ബുധനാഴ്ച്ച പരിഗണിക്കാനിരുന്ന കേസുകൾ 28ലേക്കു മാറ്റി വച്ചു. ക്രമസമാധാനപ്രശ്നത്തിന്മേലുളള കേസുകളായിരുന്നു കൂടുതലും. 103 കേസുകളാണ് ഇന്നലെ പരിഗണിക്കാനിരുന്നത്.
കേസ് പരിഗണിക്കുന്നതിനു മുൻപ് കേസ് ഡയറിയുടെ പകർപ്പെടുത്തു നൽകണമെന്ന് നേരത്തേ മജിസ്ട്രേറ്റ് പറഞ്ഞിരുന്നു. കേസ് ഡയറിയുടെ പകർപ്പ് നൽകേണ്ടത് പൊലീസ് ആണ്. എന്നാൽ പലപ്പോഴും ഇത് ലഭിക്കാറില്ലെന്നു പരാതിയുണ്ട്. നേരത്തേ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും കേസ് ഡയറിയുടേ പകർപ്പെടുത്തു നൽകിയിരുന്നെങ്കിലും അവിടുത്തെ ഫോട്ടോസ്റ്റാറ്റ് മെഷീൻ തകരാറിലായതിനേത്തുടർന്ന് ഇപ്പോൾ ലഭിക്കുന്നില്ല.