ഇസ്ളാമാബാദ് : ബലൂചിസ്ഥാനിൽ വച്ച് പാക് പിടിയിലായ മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവ് ചാര പ്രവർത്തനം നടത്തിയതിന്റെ തെളിവുകളില്ലെന്ന് പാക് വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ്. ലഭിച്ച രേഖകളിൽ ചില മൊഴികളുണ്ടെന്നുള്ളതല്ലാതെ മറ്റ് തെളിവുകളില്ലെന്നും സർതാജ് അസീസ് വ്യക്തമാക്കി.
2016 മാർച്ചിലാണ് ബലൂചിസ്ഥാനിൽ വച്ച് കുൽഭൂഷൺ യാദവ് അറസ്റ്റിലായത് . പാകിസ്ഥാനിൽ ചാരപ്രവർത്തനം നടത്താൻ ഇന്ത്യ നിയോഗിച്ച ഏജന്റാണ് യാദവ് എന്നായിരുന്നു പാകിസ്ഥാൻ അവകാശപ്പെട്ടത് .എന്നാൽ യാദവ് മുൻ സൈനിക ഉദ്യോഗസ്ഥനാണെന്ന് സ്ഥിരീകരിച്ച ഇന്ത്യ യാദവിന് രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുണ്ടെന്ന വാദം നിരാകരിച്ചിരുന്നു.
യാദവിന്റെ അറസ്റ്റ് അന്താരാഷ്ട്രവേദികളിൽ പാകിസ്ഥാൻ ഇന്ത്യക്കെതിരെ ഉയർത്തിയിരുന്നു.ബലൂചിസ്ഥാനിൽ ഇന്ത്യ ഭീകര പ്രവർത്തനം നടത്തുന്നെന്നായിരുന്നു ആരോപണം . എന്നാൽ ഇന്ത്യ ഇത് നിഷേധിച്ചു . ചാരപ്രവർത്തനം നടത്തുന്നുവെന്നതിനെ സാധൂകരിക്കുന്ന യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല എന്ന പാകിസ്ഥാന്റെ ഇപ്പോഴത്തെ നിലപാട് അന്താരാഷ്ട്ര വേദികളിൽ ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.