ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫുൾ ബോഡി സ്കാനർ പ്രവർത്തനമാരംഭിച്ചു. 60,000ത്തോളം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നിലവിൽ വന്നത്.
തിങ്കളാഴ്ച മുതലാണ് ഫുൾ ബോഡി സ്കാനർ പ്രവർത്തനമാരംഭിച്ചത്. അതേസമയം ഇതുപയോഗിക്കുന്നതിൽ ചിലർക്കുണ്ടായേക്കാവുന്ന അതൃപ്തി പരിഗണിച്ച് ഇതു വഴി സ്വമേധയാ കടന്നു പോകാൻ താൽപ്പര്യമുളളവരെ മാത്രമേ കടത്തി വിടുന്നുളെളന്നും, ഇതിന്റെ ഉപയോഗം നിർബന്ധമാക്കിയിട്ടില്ലെന്നും സി.ഐ.എസ്.എഫ് അറിയിച്ചു. അതേസമയം യാത്രക്കാർ പുതിയ സംവിധാനത്തോട് അനുകൂലമായ സമീപനമാണ് പുലർത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
പതിനായിരത്തോളം വ്യക്തികളിൽ പരീക്ഷണം നടത്തിയതിനു ശേഷം നാലംഗ കമ്മറ്റി ഇതിന്റെ പ്രവർത്തനം വിലയിരുത്തിയതിനു ശേഷമാകും ഈ സംവിധാനം മറ്റുളള വിമാനത്താവളങ്ങളിലും ഉപയോഗിക്കുന്നതു സംബന്ധിച്ച അന്തിമതീരുമാനമെടുക്കുക.
പുതിയ സംവിധാനം ഉപയോഗിച്ച് വിവിധ ഭാഗങ്ങളായി അഴിച്ചു മാറ്റാവുന്ന തരത്തിലുളള ആയുധങ്ങൾ, പ്ലാസ്റ്റിക്, ലോഹം ഇവ കൊണ്ടുളള തോക്കുകൾ, പ്ലാസ്റ്റിക്, ലിക്വിഡ് സ്ഫോടകവസ്തുക്കൾ, മയക്കുമരുന്നുകൾ, ലോഹം കൊണ്ടും, സെറാമിക് കൊണ്ടും നിർമ്മിച്ചിട്ടുളള കത്തികൾ, ബോക്സ് കട്ടറുകൾ, സ്വർണ്ണം പോലെയുളള വിലപിടിപ്പുളള ലോഹങ്ങൾ, റെക്കോർഡിംഗിനുപയോഗിക്കാവുന്ന ഉപകരണങ്ങൾ എന്നിവ കണ്ടെത്താനാകും.
ഒരു മണിക്കൂറിൽ 250 മുതൽ 300 വരെ യാത്രക്കാരിൽ പരിശോധന നടത്തുവാൻ പുതിയ സംവിധാനത്തിനു കഴിയും.