ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രം. തമിഴകത്തിന്റെ പ്രിയ നേതാവിന് ആദരഞ്ജലി അർപ്പിക്കാൻ പ്രമുഖരും സാധാരണക്കാരും ചെന്നൈയിലെ രാജാജി ഹാളിൽ ഒഴുകിയെത്തി. ജയലളിതയുടെ സംസ്കാരം വൈകിട്ട് 4.30ന് മറീന ബീച്ചിൽ നടക്കും. ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിൽ എത്തി.
ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്ന ജയലളിതയുടെ അന്ത്യം ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു. ഹൃദയസ്തംഭനമാണ് മരണ കാരണം. ജ. ചെന്നൈ രാജാജി ഹാളിൽ പ്രിയ നേതാവിന്റെ ഭൗതികശരീരം ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് എത്തിയത്. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുളളവർ, പുരഴ്ചി തലൈവിക്ക് നിറകണ്ണുകളോടെ ആദരാഞ്ജലി അർപ്പിച്ചു.
ചെന്നൈ മറീന ബീച്ചിലെ അണ്ണാ സ്ക്വയറിൽ എംജിആർ സ്മാരകത്തിന് സമീപം വൈകിട്ട് 4.30നാണ് ജയലളിതയുടെ സംസ്കാരം. രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാർ, ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ജയലളിതയുടെ നിര്യാണത്തെ തുടർന്ന് തമിഴ്നാട്ടിൽ ഏഴുദിവസത്തെ ദു:ഖാചരണവും, രാജ്യത്ത് ഒരുദിവസത്തെ ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
ജയലളിതയുടെ വിയോഗത്തിൽ രാജ്യസഭയും ലോക്സഭയും അനുശോചന രേഖപ്പെടുത്തി ഇന്നത്തേക്ക് പിരിഞ്ഞു. കേരള ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരും സംസ്കാര ചടങ്ങിൽ സംബന്ധിക്കും.