ന്യൂഡൽഹി: നീതിക്കായി 1000 കിലോമീറ്ററുകൾ നടക്കേണ്ടി വന്ന തമിഴ്‌നാട് തിരുച്ചിറപ്പളളി സ്വദേശി ജഗന്നാഥ് സെൽവരാജിന് ഒടുവിൽ കേന്ദ്രമന്ത്രി സുഷമാസ്വരാജിന്റെ സഹായഹസ്തം. നാൽപ്പത്തിയെട്ടുകാരനായ സെൽവരാജിന്റെ അവസ്ഥയറിഞ്ഞ സുഷമാസ്വരാജ് കഴിഞ്ഞ ദിവസം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ റിപ്പോർട്ട് തേടിയിരുന്നു.
സ്വദേശത്ത് തിരികെയെത്താൻ ആവശ്യമായ വിമാനടിക്കറ്റ് ലഭ്യമാകുന്നതിനു വേണ്ടിയുളള നിയമപോരാട്ടത്തിനായാണ് ദുബായിലെ ട്രാഫിക്കും, കൊടും ചൂടും, മണൽക്കാറ്റും അതിജീവിച്ച് ഒരു ദിവസം 44 കിലോമീറ്ററുകൾ വീതം രണ്ടു വർഷത്തോളം സെൽവരാജ് നടന്നത്. സോനാപൂരിലെ ഒരു പൊതു പാർക്കിൽ താമസിച്ചിരുന്ന സെൽവരാജ് കരാമയിൽ സ്ഥിതി ചെയ്യുന്ന ലേബർ കോടതിയിലേക്ക് എത്തുന്നതിനാവശ്യമായ ഏതാനും ദിർഹങ്ങൾ കൈവശമില്ലാത്തതിന്റെ പേരിൽ ബസ് ലഭ്യമായിരുന്നിട്ടും ഒരു വഴിക്കു മാത്രം 22 കിലോമീറ്ററുകൾ കാൽനടയായി താണ്ടുകയായിരുന്നു. കോടതി നടപടികൾ അവസാനിച്ചതിനു ശേഷം തിരികെയും നടന്നു തന്നെ തന്റെ വാസസ്ഥാനത്തെത്തും. രണ്ടു മണിക്കൂറുകൾ കൊണ്ടാണ് സെൽവരാജ് ഈ 22 കിലോമീറ്ററുകൾ താണ്ടിയിരുന്നത്. തിരികെയെത്താൻ വീണ്ടും രണ്ടു മണിക്കൂറുകൾ. സോനാപ്പൂരിലെ ഒരു പൊതു പാർക്കിലാണ് സെൽവരാജ് മാസങ്ങളായി കഴിഞ്ഞിരുന്നത്.
തന്റെ മാതാവിന്റെ മരണത്തേത്തുടർന്ന് ചടങ്ങുകളിൽ പങ്കെടുക്കാൻ സെൽവരാജിന് തൊഴിലുടമ അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനേത്തുടർന്നാണ് സെൽവരാജ് നിയമപോരാട്ടം ആരംഭിക്കുന്നത്. ഈ അതികഠിനമായ സാഹസികയാത്രയിലും തന്നെ സഹായിക്കാൻ ആരുമുണ്ടായില്ലെന്ന് സെൽവരാജ് പറയുന്നു. ഏകദേശം ഇരുപതോളം ഹിയറിംഗുകൾക്ക് ആണ് പതിനഞ്ചു ദിവസത്തെ ഇടവേളകളിൽ സെൽവരാജ് നടന്നത്.
ഒടുവിൽ സംഭവം ശ്രദ്ധയിൽപ്പെട്ട കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജ് സെൽവരാജിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. സെൽവരാജിനെ നാം സുരക്ഷിതമായി ഭാരതത്തിലും, അവിടെ നിന്നു വീട്ടിലുമെത്തിച്ചെന്ന് സുഷമാസ്വരാജ് ട്വീറ്റ് ചെയ്തു. ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) കിഡ്നി തകരാറിലായതിനേത്തുടർന്ന് ചികിത്സയിലാണ് സുഷമാസ്വരാജ്. ആശുപത്രിവാസത്തിനിടയിലും സഹായമഭ്യർത്ഥിച്ചു വരുന്ന ഓരോ ട്വീറ്റുകൾക്കും ഉത്തരവാദിത്വത്തോടെ മറുപടി നൽകി അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്ന സുഷമാസ്വരാജിന്റെ നടപടി ദേശീയമാദ്ധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. കഴിഞ്ഞ ദിവസം ആസ്ട്രേലിയയിൽ ഉപരിപഠനത്തിനായി വിസ ലഭ്യമാകുന്നതിനു കഷ്ടതയനുഭവിച്ച വനിതയ്‌ക്ക് മണിക്കൂറുകൾക്കകം വിസ അനുവദിച്ചു നൽകിയതും വൻ വാർത്താപ്രചാരം നേടിയിരുന്നു.