അധികമാരോടും ഇണങ്ങാത്ത, പിടികിട്ടാത്ത വ്യക്തിത്വമായി പുറമേ തോന്നുമെങ്കിലും, അപൂർവശേഷികളുടെ സുന്ദര കലവറയായിരുന്നു ജയലളിത. നർത്തകിയെന്നതിന് പുറമേ ഗായിക കൂടിയായിരുന്ന അവർക്ക് ഷമ്മികപൂർ സിനിമകളോടും, ഗാനങ്ങളോടും സവിശേഷ ഇഷ്ടവുമുണ്ടായിരുന്നു.
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇംഗ്ലീഷ് ഗദ്യമെഴുത്തിന് കിട്ടിയ സമ്മാനം അമ്മയെ കാണിക്കാൻ പാതിരാവോളം കാത്തിരുന്ന് ഉറങ്ങിപ്പോയ കുട്ടിയുടെ മനസ് എന്നും ഒപ്പം കൂട്ടിയിരുന്നു ജയലളിത. അമ്മ സന്ധ്യയെന്ന വേദവല്ലി തന്‍റെ സിനിമാതിരക്കുകൾക്കിടയിൽ കാണാതെ പോയ അമ്മുവിന്‍റെ കുഞ്ഞുമനസിന്‍റെ വേദനയും, ഒറ്റപ്പെടലും പിന്നീട് കരുത്തിന്‍റെ മുതൽക്കൂട്ടുകളായി.
വായന പകർന്ന വിവേകവും ആരെയും കൂസാത്ത പ്രകൃതവും ധിക്കാരിയെന്ന പുറംകാഴ്ച നൽകിയെങ്കിലും ഉള്ളിൽ സുന്ദരമൃദുലഭാവങ്ങളുടെ കലവറ സൂക്ഷിച്ചിരുന്നു കോമളവല്ലി എന്ന ജയലളിത. ചില അപൂർവ അഭിമുഖങ്ങളിൽ സംഗീതത്തോടുള്ള ഇഷ്ടം തുറന്നുപറയുക മാത്രമല്ല പാടുകയും ചെയ്തു. ഷമ്മികപൂർ സിനിമകളോട് അടുപ്പം സൂക്ഷിച്ച അവർ യാഹുവും, ആജാ സനവുമൊക്കെ മൂളാനും മടിച്ചില്ല.
കോളമെഴുത്ത്, ചെറുകഥാകൃത്ത്, നോവലിസ്റ്റ് , സിനിമാ നിർമ്മാതാവ് എന്നിങ്ങനെ ബഹുമുഖ പ്രതിഭാശാലിയായിരുന്നു തമിഴകത്തിന്‍റെ അമ്മ.
ചെന്നൈ ചർച്ച് പാർക്ക് കോൺവെന്‍റിലെ പഠനകാലത്ത് മാത്രമല്ല, ഇഷ്ടമില്ലാതെ കടന്നുവന്ന ചലച്ചിത്രലോകത്തും ഒന്നാമതെത്താനുള്ള വാശി എന്നും അവർക്കുണ്ടായിരുന്നു. രാഷ്‌ട്രീയത്തിൽ ആദ്യം തള്ളിപ്പറഞ്ഞവർ പോലും പിന്നീട് തലൈവിയായി വാഴിക്കുന്നതും ലോകം കണ്ടു. ആ വാശിയും, ഉള്ളുറപ്പും അപൂർവസുന്ദരശേഷികളുടെ മേൽ ഒരു മേലാപ്പായി കിടന്നുവെന്ന് മാത്രം.