മാൽഡ: പശ്ചിമബംഗാളിലെ മാൽഡയിൽ വ്യാജനോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാൻ ശ്രമിച്ച ഒരാൾ അറസ്റ്റിലായി. 500 രൂപയുടെ 49,000 രൂപയുമായാണ് നൂർ മുഹമ്മദ് അലി എന്നയാൾ അറസ്റ്റിലായത്.
കെട്ടുകളായി ബാങ്കിൽ കൊണ്ടുവന്ന കറൻസികളിൽ 98 എണ്ണം വ്യാജ കറൻസികളായിരുന്നു. ബാംഗിയോ ഗ്രാമീൺ ബികാസ് ബാങ്കിന്റെ കാലിയാച്ചക് ബ്രാഞ്ചിലാണ് ഇയാൾ ഈ നോട്ടുകൾ നിക്ഷേപിക്കാൻ ശ്രമിച്ചത്.
കേന്ദ്രസർക്കാർ കറൻസി പിൻവലിച്ചതിനേത്തുടർന്നാണ് ഇയാൾ ഈ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനായെത്തിയത്. കറൻസിയിൽ സംശയം തോന്നിയ ബാങ്ക് അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
അലിയുടെ ഭാര്യയുടെ പേരിലുളള സേവിംഗ്സ് അക്കൗണ്ടിലാണ് ഈ പണം നിക്ഷേപിക്കാൻ ശ്രമിച്ചത്. ഇയാൾക്കൊപ്പമുളള റാക്കറ്റിനെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും ഇവർ ഉടൻ തന്നെ പൊലീസ് വലയിലാകുമെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കളളനോട്ടുകൾ പ്രചരിക്കുന്നതിൽ കുപ്രസിദ്ധി നേടിയ ഇടമാണ് മാൽഡ ജില്ലയിലെ കാലിയാച്ചക്.