ചെന്നൈ: അക്ഷരാർത്ഥത്തിൽ കണ്ണീർക്കടലായി തമിഴ്‌നാട്. തങ്ങളുടെ പ്രിയങ്കരിയായ മുഖ്യമന്ത്രി. തമിഴ്‌മക്കളാണ് എന്റെ കുടുംബം എന്ന് പ്രഖ്യാപിച്ച തമിഴകത്തിന്റെ സ്വന്തം അമ്മ. ഈ അനാഥത്വതിന് നിരവധി മാനങ്ങളുണ്ട് തമിഴ്‌നാട്ടിലെ ഓരോ വ്യക്തിക്കും.
പ്രായഭേദമില്ലാതെ, സ്ത്രീപുരുഷഭേദമില്ലാതെ അലമുറയിടുന്ന ജനലക്ഷങ്ങൾ അതിന്റെ സാക്ഷ്യമാണ്. സ്വന്തം സംസ്ഥാനത്തിന്റെയും, ജനങ്ങളുടെയും ക്ഷേമത്തിനായി ഏതറ്റം വരെയും പോകാൻ മടി കാട്ടാതിരുന്ന രാഷ്‌ട്രീയവ്യക്തിത്വം കൂടിയായിരുന്നു ജയലളിത. അതുകൊണ്ടു തന്നെ നിരവധി ആരോപണശരങ്ങൾ നേരിട്ടപ്പൊഴും, ജയിലിൽ തന്നെ പോകേണ്ടി വന്നപ്പൊഴും തമിഴ് ജനത ജയലളിതയെ ഹൃദയത്തോടു ചേർത്തു നിർത്തി.
ജനക്ഷേമപദ്ധതികളിൽത്തന്നെ സ്ത്രീസൗഹൃദപദ്ധതികൾ ഇത്രമേൽ വിജയകരമായി നടപ്പാക്കിയ മറ്റൊരു സംസ്ഥാനമില്ലെന്നു തന്നെ പറയാം. ജനിച്ചു വീഴുന്ന ഓരോ പെൺകുഞ്ഞും മുഖ്യമന്ത്രിയുടെ സമ്മാനമേറ്റു വാങ്ങി ആശുപത്രി വിടാൻ പോന്നത്ര വ്യാപ്തിയുണ്ടായിരുന്നു സ്ത്രീത്വതിന് ജയലളിത നൽകിയ മൂല്യത്തിന്. വിവാഹിതയാകുന്ന പെൺകുട്ടികൾക്ക് താലിയടക്കമുളള സമ്മാനങ്ങൾ സംസ്ഥാനസർക്കാരിന്റെ വകയായി ഏർപ്പെടുത്തി. പഠിക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസവും, സൈക്കിളും, കമ്പ്യൂട്ടറുമെന്നു വേണ്ട ഒരു സംസ്ഥാന സർക്കാരിന്റെ പരിമിതികൾക്കപ്പുറം നൽകാൻ ജയലളിതയ്‌ക്കു കഴിഞ്ഞു. ഇതിൽ പലതും ഗുരുതരമായ ആരോപണങ്ങൾ ഏറ്റു വാങ്ങിയപ്പൊഴും അവരെന്നും ജനങ്ങൾക്കു പ്രിയങ്കരിയായി.
അഞ്ചു രൂപയ്‌ക്ക് പ്രഭാതഭക്ഷണവും, പത്തു രൂപയ്‌ക്ക് ഉച്ചഭക്ഷണവുമായി അമ്മ ഉണർവകം എന്ന ഭക്ഷണശാലകളും അതിന്റെ പ്രവർത്തനവും ഗവേഷണ വിഷയം പോലുമായിട്ടുണ്ട്. ദശലക്ഷക്കണക്കിനു രൂപ നഷ്ടം സഹിച്ചുകൊണ്ട് ജയലളിത സർക്കാർ നടപ്പിലാക്കിയ ഈ പദ്ധതി ലക്ഷക്കണക്കിനു ജനങ്ങൾക്ക് നിസ്സാരവിലയ്‌ക്ക് ഭക്ഷണം മാത്രമല്ല ലഭ്യമാക്കിയത്. മറിച്ച് ഒരു വലിയ ജനസമൂഹത്തിന് തൊഴിൽ കൂടിയായിരുന്നു.
ശുദ്ധജലവും, കുടിവെളളവും അപ്രാപ്യം തന്നെയായിരുന്ന തമിഴ്‌നാടിന്റെ പല പ്രദേശങ്ങളിലും കുടിവെളളമെത്തിക്കുന്നതിലും, അമ്മ എന്ന പേരിൽ കേവലം പത്തു രൂപയ്‌ക്ക് മിനറൽ വാട്ടർ എത്തിച്ചു നൽകുന്നതിലും തുടങ്ങി ഒരു കുടുംബത്തിലേക്കാവശ്യമുളള ഏതാണ്ടെല്ലാ സാധനങ്ങളും സൗജന്യമായും, നിസ്സാരവിലയ്‌ക്കും നൽകിക്കൊണ്ട് എതിർകക്ഷികളുടെ രാഷ്‌ട്രീയ അടവുകളെപ്പോലും സ്തംഭിപ്പിച്ചു കൊണ്ടാണ് ജനങ്ങളിൽ ജയലളിത സ്വാധീനമുറപ്പിച്ചത്.
ആ വ്യക്തിത്വം ഇന്നു നിശ്ചേതനമാകുമ്പോൾ എണ്ണിപ്പറഞ്ഞു വിലപിക്കാൻ തമിഴകത്തിനു കാരണങ്ങളേറെയാണ്. പകരം വയ്‌ക്കാൻ മറ്റൊരാളില്ലാതെ പോയ ഒരു സംസ്ഥാനത്തിന്റെയാകെ നഷ്ടവും, അനാഥത്വവും, തീരാദുഃഖവുമാണ് ജയലളിതയുടെ ഈ വിയോഗം.