ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് പ്രമുഖർ. ജയലളിതയുടെ വിയോഗം ഇന്ത്യൻ രാഷ്ട്രീയത്തിന് നികത്താനാവാത്ത നഷ്ടമെന്നും, പാവങ്ങളോടൊപ്പം നിന്നു പ്രവർത്തിച്ച മുഖ്യമന്ത്രിയായിരുന്നു ജയലളിതയെന്നും ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചിരുന്നു.
ദശലക്ഷക്കണക്കിനു ജനങ്ങൾ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന ജനപ്രിയവ്യക്തിത്വമായിരുന്നു ജയലളിതയെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി അനുസ്മരിച്ചു.
ഡി.എം.കെ നേതാവ് കരുണാനിധി, സ്റ്റാലിൻ എന്നിവരും എക്കാലത്തെയും തങ്ങളുടെ രാഷ്ട്രീയപ്രതിയോഗിയുടെ ദേഹവിയോഗത്തിൽ അതീവദുഃഖം രേഖപ്പെടുത്തി. ലക്ഷക്കണക്കായ അവരുടെ അണികളുടെ പ്രാർത്ഥനകൾ അവരെ അനശ്വരയാക്കിയിരിക്കുന്നുവെന്നാണ് കരുണാനിധി പ്രതികരിച്ചത്.
തമിഴ്ജനതയുടെ അപരിഹാര്യമായ തീരാനഷ്ടമെന്ന് ഡി.എം.കെ നേതാവ് സ്റ്റാലിൻ പ്രതികരിച്ചു.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാബാനർജി, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, ലാലുപ്രസാദ് യാദവ് എന്നിവരും ജയലളിതയ്ക്ക് ആദരാഞ്ജലികളർപ്പിച്ചു. മുതിർന്ന കേന്ദ്രമന്ത്രിമാർ, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും ജയലളിതയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി.