ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അന്തിമോപചാരമർപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്രമന്ത്രിമാരും ചെന്നൈയിലെത്തും. കേരള ഗവർണർ പി സദാശിവവും ഇന്നു ചെന്നൈയിലെത്തിച്ചേരും. ഇതിനിടെ രാജാജി ഹാളിൽ ഇന്നു പുലർച്ചയോടെ എത്തിച്ച ജയലളിതയുടെ ഭൗതികശരീരത്തിൽ സൈന്യം ദേശീയപതാക പുതപ്പിച്ചു. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുളള ജനസമുദ്രം തന്നെയാണ് തമിഴകത്തിന്റെ പ്രിയപ്പെട്ട പുരട്ച്ചി തലൈവിയെ അവസാനമായി ഒരു നോക്കു കാണാൻ രാജാജി ഹാളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്.
വൻ സുരക്ഷാസന്നാഹങ്ങൾക്കു നടുവിലാണ് തമിഴ്നാട്. ജയലളിതയുടെ മരണവാർത്ത ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ പൊലീസും, കേന്ദ്രസേനയും സംസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ വേർപാടിനോട് തമിഴകം എങ്ങനെ പ്രതികരിക്കുമെന്നത് ഏറെ ആശങ്കയുണ്ടാക്കിയിരുന്നു.
സി.ആർ.പി.എഫിനെക്കൂടാതെ , സി.ഐ.എസ്.എഫിനെയും, ദ്രുതകർമ്മസേനയെയും സംസ്ഥാനത്ത് വിന്യസിച്ചിരുന്നു. ആദ്യഘട്ടത്തിൽ ആറു കമ്പനി സി.ആർ.പി.എഫിനെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരുന്നത്. അപ്പോളോ ആശുപത്രികൾക്കും പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ജയലളിത അന്തരിച്ച ചെന്നൈ അപ്പോളോ ആശുപത്രിയുടെ മാത്രം സുരക്ഷയ്ക്കായി രണ്ടായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്.
ജയലളിതയുടെ അന്ത്യത്തേത്തുടർന്ന് അയൽസംസ്ഥാനങ്ങളായ കേരളം, കർണ്ണാടകം, തെലങ്കാന എന്നിവിടങ്ങളിലും അതിർത്തി സുരക്ഷിതമാക്കി. തമിഴ്നാട്ടിലേക്കു കടന്നു പോകുന്ന വാഹനങ്ങൾക്ക് കർശന നിയന്ത്രണമാണുളളത്. സർക്കാരുകളുടെ അന്തർസംസ്ഥാന ബസ് സർവ്വീസുകളെല്ലാം നിർത്തി വച്ചിരിക്കുകയാണ്.