ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഭൗതികശരീരം സ്വവസതിയായ പോയസ് ഗാർഡനിൽ നിന്നും പൊതുദർശനത്തിനായി രാജാജി ഹാളിലേക്കു കൊണ്ടുപോയി.
വൻ ജനാവലിയാണ് തങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ അവസാനമായി ഒരു നോക്കു കാണാനായി വഴിയരികിൽ തടിച്ചു കൂടിയിട്ടുളളത്. വഴിയിലുടനീളം എ.ഐ.എ.ഡി.എം.കെ പ്രവർത്തകരടക്കമുളള ജനസഹസ്രങ്ങളെ നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ പാടുപെടുകയാണ്. പലയിടങ്ങളിലും പൊലീസ് തീർത്ത ബാരിക്കേഡുകളും, ജനങ്ങളെ നിയന്ത്രിക്കുന്നതിനായി വലിച്ചു കെട്ടിയ വടങ്ങളും ജനക്കൂട്ടം തകർത്തു. ചിലയിടങ്ങളിൽ എ.ഐ.എ.ഡി.എം.കെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. അപ്പോളോ ആശുപത്രിയിൽ നിന്നും മൃതദേഹം പോയസ് ഗാർഡനിലേക്കു കൊണ്ടു വന്നപ്പോഴും
പതിനായിരങ്ങളാണ് തങ്ങളുടെ മുഖ്യമന്ത്രി വളരെക്കാലം ജീവിച്ച വസതിയിലേക്ക് ഇരച്ചെത്തിയത്. എങ്ങും ആരാധകരുടെ വിലാപങ്ങൾ ഉയർന്നു കേൾക്കാമായിരുന്നു. ഒരു സംസ്ഥാനം മുഴുവൻ അക്ഷരാർത്ഥത്തിൽ വിതുമ്പുന്ന കാഴ്ചയാണ് തമിഴ്‌നാട്ടിലുടനീളം ദൃശ്യമാകുന്നത്.
മുതിർന്ന ഉദ്യോഗസ്ഥരും രാഷ്‌ട്രീയനേതാക്കളും പോയസ് ഗാർഡനിൽ ജയലളിതയ്‌ക്ക് അന്തിമോപചാരമർപ്പിച്ചു. വൻസുരക്ഷയിലാണ് ജയലളിതയുടെ ഭൗതികശരീരം രാജാജി ഹാളിലേക്കു കൊണ്ടുപോയത്. മൃതദേഹവും വഹിച്ചെത്തുന്ന വാഹനവ്യൂഹത്തിനിരുവശവും വിലാപവുമായി പ്രവർത്തകരും, ജനങ്ങളും സ്ത്രീപുരുഷഭേദമന്യേ തിങ്ങിക്കൂടിയിട്ടുണ്ട്.
രാജാജി ഹാളിൽ പൊതുദർശനത്തിനു വയ്‌ക്കുന്ന മൃതശരീരം ഇന്നു വൈകിട്ട് നാലര മണിയോടെ ചെന്നൈ മറീന ബീച്ചിലെ എം.ജി.ആറിന്റെ ശവകുടീരത്തോടു ചേർന്ന് സംസ്കരിക്കും.