ശ്രീഹരിക്കോട്ട: ഭാരതത്തിന്റെ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ റിസോഴ്‌സ്‌സാറ്റ് – 2എയുമായി പി.എസ്.എൽ.വി-സി36 ഡിസംബർ ഏഴിന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽ നിന്നു കുതിച്ചുയരും.
1,235 കിലോഗ്രാം ഭാരം വരുന്ന റിസോഴ്‌സ്‌സാറ്റ് – 2എ 827 കിലോമാറ്ററുകൾക്കപ്പുറത്തുളള ഭ്രമണപഥത്തിൽ കുതിച്ചുയർന്ന് 18 മിനുട്ടുകൾക്കുളളിൽ എത്തിക്കാനാണ് ശാസ്ത്രജ്ഞർ പദ്ധതിയിട്ടിരിക്കുന്നത്. 44.4 മീറ്റർ ഉയരമുളള വിക്ഷേപണവാഹനമാണ് പി.എസ്.എൽ.വി സി36.
പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ – സി36 എന്ന ഐ.എസ്.ആർ.ഓയുടെ ഈ അഭിമാനവാഹനം അതിന്റെ 38ആമത്തെ വിജയക്കുതിപ്പിനാണ് തയ്യാറെടുക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്നും ഏഴിനു രാവിലെ 10.24നാണ് വിക്ഷേപിക്കുകയെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
റിസോഴ്‌സ്‌സാറ്റ്-1, റിസോഴ്‌സ്‌സാറ്റ്-2 എന്നീ ആദ്യമേ ഭ്രമണപഥത്തിലെത്തിച്ച ഉപഗ്രഹങ്ങളുടെ പിൻഗാമിയായാണ് റിസോഴ്‌സ്‌സാറ്റ്-2എ ഭ്രമണപഥത്തിലെത്തുക. മറ്റു രണ്ട് ഉപഗ്രഹങ്ങൾ 2003ലും, 2011ലുമാണ് വിക്ഷേപിച്ചത്. ഈ ഉപഗ്രഹത്തിന്റെ കാലാവധി 5 വർഷം ആയിരിക്കും.
ഹൈ റെസല്യൂഷൻ ലീനിയർ ഇമേജിംഗ് സെൽഫ് സ്കാനർ കാമറ, മീഡിയം റെസൊല്യൂഷൻ ലിസ്-3 കാമറ ആധുനിക വൈഡ് ഫീൽഡ് സെൻസർ കാമറ എന്നിവയും ഉപഗ്രഹത്തിലുണ്ടാകും. ഈ കാമറകൾ പകർത്തുന്ന 200ജി.ബി സൈസ് വരുന്ന ചിത്രങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന രണ്ട് സോളിഡ് സ്റ്റേറ്റ് റെക്കോർഡറുകളും ഇതോടൊപ്പമുണ്ടാകും. ഗ്രൗണ്ട് സേഷനുകളിലേക്ക് ഈ ചിത്രങ്ങൾ പങ്കു വയ്‌ക്കാനുളള സംവിധാനവും ഇതോടൊപ്പമുണ്ട്.
1994 – 2016 കാലഘട്ടത്തിൽ 121 ഉപഗ്രഹങ്ങളാണ് പി.എസ്.എൽ.വി വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്. ഇതിൽ 79 ഉപഗ്രഹങ്ങൾ വിദേശരാജ്യങ്ങളുടേതും ബാക്കിയുളളവ ഭാരതത്തിന്റെ ഉപഗ്രഹങ്ങളുമാണ്. ചിലവു കുറഞ്ഞ, വിശ്വസനീയമായ വിക്ഷേപണവാഹനമെന്ന നിലയിൽ വിദേശരാഷ്‌ട്രങ്ങൾക്കു കൂടി പ്രിയങ്കരമാണ് പി.എസ്.എൽ.വി.