ഫുട്ബോൾ ലോകം കാത്തിരുന്ന സീസണിലെ ആദ്യ എൽക്ലാസികോ പോരാട്ടം സമനിലയിൽ. ആദ്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിൽ ബാഴ്സയും റയലും ഓരോഗോൾ നോടിയാണ് സമനിലയിൽ പിരിഞ്ഞത്. അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് ചെൽസി കുതിപ്പ് തുടരുകയാണ്.
സീസണിലെ ആദ്യ എൽക്ലാസികോ സമനിലയിലായെങ്കിലും പോരാട്ടം ആരാധകരെ ഒട്ടും നിരാശപ്പെടുത്തിയില്ല. ഗോൾ രഹിതമായ ആദ്യ പകുതിയിൽ കണ്ടത് റയൽ മഡ്രിഡിന്‍റെ കുതിപ്പ്. ആവേശം വിതച്ചായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോയുടെ മുന്നേറ്റങ്ങൾ. എന്നാൽ നൗകാംപിൽ ബാഴ്സയുടെ വല ചലിപ്പിക്കാൻ പോർച്ചുഗീസ് നായകനായില്ല.
രണ്ടാം പകുതിയിൽ കളിമാറി. ബാഴ്സ താരങ്ങൾ എതിരാളികളുടെ പോസ്റ്റിലേക്ക് ഇരച്ചുകയറി. 53 ആം മിനിറ്റിൽ നെയ്മർ തൊടുത്ത ഫ്രീ ക്വിക്ക് സുവാരസിന്‍റെ ഹെഡറിലൂടെ റയലിന്‍റെ വലയിൽ.
ആക്രമണം തുടർന്നുവെങ്കിലും ഗോളൊരുക്കാൻ സൂപ്പർ ത്രയത്തിന് കഴിഞ്ഞില്ല. ഒടുവിൽ ജയം ഉറപ്പിച്ച ബാഴ്സയെ ഞെട്ടിച്ച് 90ആം മിനിറ്റിൽ സെർജിയോ റാമോസിന്‍റെ ഗോൾ.
സമനിലയിലായയതോടെ പട്ടികയിൽ ആറ് പോയിന്‍റ് വ്യത്യാസത്തിൽ ഒന്നും രണ്ടും സ്ഥാനത്ത് തുടരുകയാണ് റയലും ബാഴ്സയും.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത ചെൽസി പട്ടികയിൽ മുന്നിലെത്തി. വെസ്റ്റ്ഹാമിനെ 5-1 ന് തകർത്ത ആഴ്സണൽ രണ്ടാം സ്ഥാനത്തേക്കെത്തി. അതേസമയം നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റി സണ്ടർലാൻഡിനോട് 2- 1ന് പരാജയപ്പെട്ടു.