കൊച്ചി: ഐഎസ്എല്‍ പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ന് കേരളബ്ലാസ്റ്റേഴ്‌സ് ഇറങ്ങും. നോര്‍ത്ത് ഈസ്റ്റുമായുള്ള ഇന്നത്തെ മത്സരത്തില്‍ ജയിക്കുകയോ സമനില നേടുകയോ ചെയ്താല്‍ ബ്ലാസ്റ്റേഴ്‌സ് സെമിയിലെത്തും.
ഐഎസ്എല്ലിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടമാണ് ഇന്ന് കൊച്ചിയില്‍ നടക്കുന്നത്. ജയിച്ചാലോ സമനില പിടിച്ചാലോ കേരളത്തിന് സെമിയിലെത്താം. തോറ്റാല്‍ നേരെ പുറത്തേക്കും. നോര്‍ത്ത് ഈസ്റ്റിന് നിലവില്‍ 18 പോയിന്റാണുള്ളത്. ബ്ലാസ്റ്റേഴ്‌സിന് പത്തൊമ്പതും. അതുകൊണ്ട് പോയിന്റ് നിലയില്‍ മുന്നിലെത്തി സെമിയിലെത്തണമെങ്കില്‍ നോര്‍ത്ത് ഈസ്റ്റിന് ജയം അനിവാര്യം.
13 മത്സരങ്ങളില്‍ അഞ്ച് വീതം ജയവും തോല്‍വിയും മൂന്ന് സമനിലയുമാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഇതുവരെയുള്ള സമ്പാദ്യം.
കൊച്ചിയിലാണ് മത്സരമെന്നത് ബ്ലാസ്റ്റേഴ്‌സിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഹോം മത്സരങ്ങലിലെ മിന്നും ഫോം തുടരാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ കഠിന ശ്രമം. ജയം മാത്രമാണ് ലക്ഷ്യമെന്നും സമനില ആവശ്യമില്ലെന്നുമാണ് സ്റ്റീവ് കോപ്പല്‍ മാദ്ധ്യമങ്ങളോട് ഇന്നലെ വ്യക്തമാക്കിയത്.
ഇഷ്ഫാക്ക് അഹമ്മദിനും ഹോസു കുറെയ്‌സിനും പരുക്കേറ്റതിനാല്‍ ഇവര്‍ ഇന്നിറങ്ങുമോയെന്ന കാര്യം സംശയമാണ്. ഐഎസ്എല്‍ ഫൈനല്‍ കൊച്ചിയില്‍ നടക്കുമെന്ന തീരുമാനം കൂടി വന്നതോടെ ഇന്ന് ജയിച്ച് ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ കളിക്കുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.
അതേ സമയം ഹോം ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്സിനുള്ള സമ്മര്‍ദ്ദം മുതലെടുക്കാനാണ് നോര്‍ത്ത് ഈസ്റ്റിന്റെ നീക്കം .