കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നീക്കം ഇടത് സർക്കാരും സജീവമാക്കുന്നു. ഏറ്റെടുക്കല്‍ നടപടികളെ കുറിച്ചാലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഡിസംബര്‍ അഞ്ചിന് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തതോടെയാണ് പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് വീണ്ടും ജീവന് വയ്ക്കുന്നത്.
2014 ഫെബ്രുവരിയിലാണ് കണ്ണൂരിലെ പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചത്. എന്നാല്‍ മന്ത്രിസഭയുടെ കാലാവധി കഴിയും വരെ ഏറ്റെടുക്കല്‍ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. മെഡിക്കല്‍ കോളേജിന്റെ ആസ്തിബാധ്യതകള്‍ സംബന്ധിച്ച് പഠനം നടത്തിയ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
നിലവിലുള്ള ഭീമമായ കടബാധ്യതയും മെഡിക്കല്‍ കൗണ്‍സിലിന്റെ വ്യവസ്ഥകളെ മറികടന്നുകൊണ്ടുള്ള സ്റ്റാഫ് പാറ്റേണുമാണ് ഏറ്റെടുക്കലിന് വിഘാതമായിരുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷവും ഇക്കാര്യത്തില്‍ നടപടികളൊന്നുമുണ്ടായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തത്. സഹകരണ, ആരോഗ്യ വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിക്കും.