തിരുവനന്തപുരം: രാജ്യത്ത് കറൻസി പിൻവലിച്ചതിനേത്തുടർന്നുണ്ടായ പ്രതിസന്ധിയ്‌ക്കു പരിഹാരം കാണുന്നതിൽ സംസ്ഥാനസർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശമ്പളവിതരണം സംബന്ധിച്ച പ്രതിസന്ധിയേക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അയൽസംസ്ഥാനങ്ങളായ തമിഴ്‌നാടും, ആന്ധ്രപ്രദേശും നേരത്തേ തന്നെ റിസർവ്വ് ബാങ്കിനെ സമീപിച്ച് സഹായം അഭ്യർത്ഥിച്ചിരുന്നു. അവർക്ക് റിസർവ്വ് ബാങ്ക് യഥാസമയം പണമെത്തിച്ചു നൽകുകയും ചെയ്തു. എന്നാൽ നോട്ട് പ്രതിസന്ധി കാരണം ശമ്പളവിതരണത്തിൽ പ്രതിസന്ധി നേരിടുമെന്ന കാര്യം മുൻകൂട്ടിക്കാണാനോ നടപടി സ്വീകരിക്കാനോ സംസ്ഥാനസർക്കാർ ശ്രമിച്ചില്ല.
പ്രതിസന്ധിക്കു പരിഹാരം കാണാതെ ധനമന്ത്രി റോഡ് ഷോ നടത്തുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിലവിലെ അടിയന്തരസാഹചര്യം പരിഗണിച്ച് ദുരന്തനിവാരണ പാക്കേജ് പ്രഖ്യാപിക്കാൻ സംസ്ഥാനസർക്കാർ തയ്യാറാവണം. സംസ്ഥാനത്തെ റേഷൻ സംവിധാനം പാടേ തകർന്നു. ബി.പി.എൽ കാർഡുടമകൾക്കു പോലും മുൻഗണനാക്രമത്തിൽ റേഷൻ വിതരണം ചെയ്യാൻ ഇടതുപക്ഷസർക്കാരിനു കഴിഞ്ഞില്ല. ഈ വിഷയം പ്രതിപക്ഷം മുഖ്യമന്ത്രിയുടേയും, ഭക്ഷ്യമന്ത്രിയുടേയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണ്. എന്നാൽ ഇക്കാര്യത്തിൽ നടപടിയൊന്നുമുണ്ടായില്ല. പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
യഥാസമയം തന്നെ തമിഴ്‌നാടടക്കമുളള അയൽ സംസ്ഥാനങ്ങളിൽ ശമ്പളവും പെൻഷനും വിതരണം ചെയ്തു കഴിഞ്ഞു. ഈ വിഷയം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലടക്കം ഇടതുസർക്കാരിന്റെ പിടിപ്പുകേടിനെതിരേ വിമർശനമുയരുന്നുണ്ട്. കറൻസി നിരോധനത്തെ വിമർശിച്ചുകൊണ്ടുളള ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ് ബുക്ക് പോസ്റ്റുകൾക്കടിയിൽപ്പോലും ധനമന്ത്രിയേയും, സർക്കാരിനേയും വിമർശിക്കുന്ന കമന്റുകൾ ധാരാളമായി പോസ്റ്റ് ചെയ്യുന്നുണ്ട്.