തിരുവനന്തപുരം: സഹകരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി തുടരുന്നു. കെവൈസി മാനദണ്ഡം അംഗീകരിച്ചിട്ടും പ്രാഥമിക സഹകരണ സംഘങ്ങളില്‍ ഇത് നടപ്പിലാക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല. സാമ്പത്തിക പരിഷ്കരണം പ്രഖ്യാപിച്ചത് മുതല്‍ തുടരുന്ന രാഷ്ട്രീയ മുതലെടുപ്പ് ഈ വിഷയത്തിലും തുടരുന്നതിന്റെ ഭാഗമാണ് ഈ മെല്ലെപ്പോക്കെന്നാണ് ആക്ഷേപം.
സംസ്ഥാനത്തൊട്ടാകെ നൂറ് കണക്കിന് പ്രാഥമിക സഹകരണ സംഘങ്ങളിലായി പതിനായിരക്കണക്കിന് നിക്ഷേപകരാണ് ഉള്ളത്. കെവൈസി മാനദണ്ഡം നടപ്പിലാക്കുമ്പോള്‍ ഇതില്‍ ഓരോ വ്യക്തിയുടെയും പൂര്‍ണമായ വിവരങ്ങള്‍ ശേഖരിക്കേണ്ടി വരും. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ റിസര്‍വ് ബാങ്കിന് വഴങ്ങിയ സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക നടപടികള്‍ പോലും ഇതുവരെയും കൈക്കൊണ്ടിട്ടില്ല. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനൊപ്പം നടപടി സുഗമമാക്കാന്‍ സഹകാരികളെ വിശ്വാസത്തിലെടുക്കേണ്ടതുമുണ്ട്. ഇതിനെപ്പറ്റി സര്‍ക്കാര്‍ ചിന്തിച്ചിട്ട് കൂടിയില്ല.
കെവൈസി പ്രകാരം നിശ്ചിത ഫോമില്‍ ഇടപാടുകാരന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാക്കണം. പേര്, മേല്‍വിലാസം, പാന്‍കാര്‍ഡ് വിവരങ്ങള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ഹാജരാക്കണം. ജോലി, വിദ്യാഭ്യാസ യോഗ്യത, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എന്നിവ നിര്‍ബന്ധമാണ്. റിസര്‍വ് ബാങ്ക്, ആദായനികുതി വകുപ്പ് എന്നിവയുമായി ബന്ധം വരുമെന്നതിനാല്‍ ഓഹരി, ബാങ്കിംഗ് മേഖലകളില്‍ സുതാര്യത വരുത്താന്‍ ഇതിലൂടെ നിഷ്പ്രയാസം സാധിക്കും. അതേസമയം നേരത്തെ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് സഹകാരികളെ പരമാവധി ബുദ്ധിമുട്ടിച്ച ഇടത് സര്‍ക്കാരിന്റെ ഇപ്പോഴത്തെ മെല്ലെപ്പോക്ക് സഹകരണ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നുറപ്പ്.