ഇസ്ലാമാബാദ്: ഭീകരസംഘടനയായ ലഷ്കർ ഇ ത്വായ്ബ പാകിസ്ഥാനിലെ മികച്ച സന്നദ്ധസംഘടനയാണെന്ന് മുൻ പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫ്. കശ്മീരിൽ സൈന്യം വധിച്ച ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദി ബുർഹാൻ വാനിയും ലഷ്കർ ഭീകരൻ ഹാഫിസ് സെയ്ദും തമ്മിൽ ഫോണിൽ സംഭാഷണം നടത്തിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു മുഷറഫ്.
പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധക്കൊതിയനാണെന്നും ആഗോളതലത്തിൽ ഭാരതത്തിന് പാകിസ്ഥാനെക്കാൾ സ്വാധീനമുളളതു കൊണ്ടാണ് പാകിസ്ഥാനുമായി ചർച്ചയ്ക്ക് ഭാരതം തയ്യാറാവാത്തതെന്നും മുഷറഫ് ആരോപിച്ചു.
ലഷ്കർ ഭീകരൻ ഹാഫിസ് സെയ്ദ് വിദ്യാസമ്പന്നനും, എഞ്ചിനീയറുമാണെന്നും ബുർഹാൻ വാനിയുമായി ഹാഫിസ് ബന്ധപ്പെട്ടതിൽ യാതൊരത്ഭുതവുമില്ലെന്നും മുഷറഫ് പറഞ്ഞു. വെളളപ്പൊക്ക ദുരിതാശ്വാസത്തിന് ലഷ്കർ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ഇത് പാകിസ്ഥാനിലെ മികച്ച സന്നദ്ധസംഘടനയാണെന്നും മുഷറഫ് കൂട്ടിച്ചേർത്തു.
താൻ പാകിസ്ഥാൻ പ്രസിഡന്റായിരുന്നെങ്കിൽ ഹാഫിസിനു വേണ്ടി ഐക്യരാഷ്ട്രസഭയിൽ പോരാടുമായിരുന്നു. അഭിഭാഷകനായിരുന്നെങ്കിൽ ഹാഫിസിനു വേണ്ടി കോടതിയിൽ വാദിക്കുമായിരുന്നു. ഹാഫിസ് സെയ്ദ് ഒരു ഭീകരനാണെന്ന് ഒരിക്കലും അംഗീകരിക്കാനാവില്ല. ബുർഹാൻ വാനിയെക്കൊണ്ട് ആയുധമെടുപ്പിച്ചത് ഇന്ത്യയാണ്. മുഷറഫ് പറഞ്ഞു.
ബുർഹാൻ വാനിയും ഹാഫിസ് സെയ്ദും തമ്മിലുളള ഫോൺ സംഭാഷണം ഇന്ത്യൻ സൈന്യത്തിനു ലഭിച്ചിരുന്നു. ലഷ്കറുമായിച്ചേർന്ന് ഭാരതത്തിനെതിരേ യുദ്ധം ചെയ്യുന്നതു സംബന്ധിച്ചായിരുന്നു ഇവർ സംസാരിച്ചത്. ഈ സംഭവം നടന്ന് ഏതാനും ദിവസങ്ങൾക്കുളളിൽ സൈന്യം ബുർഹാൻ വാനിയെ വധിച്ചു.