ന്യൂയോർക്ക് : അമേരിക്കൻ പണം ഇന്ത്യക്കെതിരെ ഭീകരവാദത്തിന് ഉപയോഗിക്കുന്ന പാക് നിലപാടിന് തിരിച്ചടി . പണം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ കൂടുതൽ കടുപ്പിക്കാൻ അമേരിക്കയുടെ തീരുമാനം . ന്യൂനപക്ഷങ്ങൾക്കെതിരെയോ വംശീയമായോ ഉള്ള ആക്രമണങ്ങൾ നടത്താൻ സൈന്യം അമേരിക്കൻ ഫണ്ട് ഉപയോഗിക്കാൻ പാടില്ലെന്നും കമ്മിറ്റി നിർദ്ദേശമുണ്ട്.
ഹഖാനി ശൃംഖലയ്ക്കെതിരെ ശക്തമായ നടപടിയ്ക്ക് വേണ്ടി ഫണ്ടിന്റെ ഒരു വിഹിതം പൂർണമായി നീക്കിവയ്ക്കണമെന്നും യു എസ് കോൺഗ്രഷണൽ കോൺഫറൻസ് കമ്മിറ്റി നിർദ്ദേശം നൽകി. ഈ വ്യവസ്ഥകൾക്ക് വിധേയമായി 900 മില്യൺ യു എസ് ഡോളറാണ് നിലവിൽ പാകിസ്ഥാന് അനുവദിച്ചിട്ടുള്ളത് . ഇതിൽ 400 മില്യണും ഹഖാനി ശൃംഖലയ്ക്കെതിരെ ഉപയോഗിച്ചെന്നുള്ള പ്രതിരോധ സെക്രട്ടറിയുടെ സർട്ടിഫിക്കറ്റും വാങ്ങണം.
ഈയടുത്ത് പ്രതിരോധ സെക്രട്ടറി ആഷ്ടൻ കാർട്ടർ സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് 300 മില്യൺ ഡോളർ പാകിസ്ഥാന് നഷ്ടമായിരുന്നു. അമേരിക്കൻ ഫണ്ട് ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന് ഇന്ത്യ നിരന്തരം അറിയിച്ചതും നിയന്ത്രണങ്ങൾക്ക് കാരണമായിട്ടുണ്ട് . എന്തായാലും പഴയത് പോലെ അമേരിക്കൻ ഫണ്ട് ഇന്ത്യക്കെതിരെ തീവ്രവാദം വളർത്തുന്നതിനു വേണ്ടി ഉപയോഗിക്കാൻ പാകിസ്ഥാൻ ബുദ്ധിമുട്ടുമെന്നാണ് സൂചന.