കണ്ണൂർ: കണ്ണൂര്‍ വളപട്ടണത്ത് ആര്‍.എസ്.എസ് ശാഖാ കാര്യവാഹിന്റെ ഇരുകാലുകളും സി.പി.എം സംഘം അടിച്ചൊടിച്ചു. ആറാട്ടുവയല്‍ ശാഖാ കാര്യവാഹ് ബിനോയ് ബെന്നറ്റിനെയാണ് ആക്രമിച്ചത്.
രാത്രി പത്ത് മണിയോടെയാണ് വളപട്ടണം ഹൈവെ ജംഗ്ഷനില്‍ വച്ച് ഒരു സംഘം സി.പി.എമ്മുകാര്‍ ബിനോയിയെ ആക്രമിച്ചത്. ബിനോയിയുടെ ഇരുകാലുകളും അക്രമികള്‍ ഇരുമ്പ് വടികൊണ്ട് അടിച്ചുതകര്‍ത്തു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിനോയിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഒരു പ്രകോപനവുമില്ലാതെയാണ് സി.പി.എം ആക്രമണമുണ്ടായത്.
കണ്ണൂരിലെ രാഷ്‌ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഈമാസം ആദ്യം മന്ത്രിമാരുടെ സാന്നിധ്യത്തില്‍ സര്‍വ്വകക്ഷി സമാധാനയോഗം നടന്നിരുന്നു. ഇനിയൊരു അക്രമമുണ്ടാകില്ലെന്ന് സി.പി.എം അടക്കമുള്ള പാര്‍ട്ടികള്‍ യോഗത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനുശേഷവും സി.പി.എം. കണ്ണൂരില് അക്രമപരമ്പര തുടരുകയാണ്. കഴിഞ്ഞദിവസം കണ്ണപുരത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ കട അടിച്ചുതകര്‍ത്തിരുന്നു. സമധാനയോഗത്തിന് ശേഷം നിരവധി വീടുകള്‍ക്കുനേരെ ബോംബേറുള്‍പ്പെടെയുള്ള ആക്രമണങ്ങളുണ്ടായി.
സമധാനം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കലാപമുണ്ടാക്കാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നതെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം ആരോപിച്ചു. വളപട്ടണത്തെ ആക്രമണത്തില്‍ പ്രതിഷേധിച്ച് വളപട്ടണം, ചിറക്കല്‍ പഞ്ചായത്തുകളില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിച്ചുവരുകയാണ്.