ന്യൂഡൽഹി: നോട്ട് നിരോധന വിഷയത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് പിന്നാലെ കേന്ദ്ര സർക്കാരിന് പിന്തുണയുമായി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവും. കേന്ദ്ര നടപടിയെ സ്വാഗതം ചെയ്ത അദ്ദേഹം നിരോധനം നടപ്പാക്കിയിലെ രീതിയോട് മാത്രമാണ് വിയോജിപ്പ് എന്നും വ്യക്തമാക്കി.
ബീഹാറിൽ ആർജെഡി എംഎൽഎമാരെ അതിസംബോധന ചെയ്ത് സംസാരിക്കുന്നതിടെയാണ് ലാലു പ്രസാദ് തന്റെ നിലപാട് വ്യക്തമാക്കിയത്. നോട്ട് നിരോധനത്തിന് താൻ എതിരല്ല. എന്നാൽ അത് നടപ്പാക്കിയ രീതിയോട് മാത്രമാണ് വിയോജിപ്പെന്നും ലാലു പറഞ്ഞു. നോട്ട് നിരോധന വിഷയത്തിൽ ബിഹാറിലെ ഭരണകക്ഷിയായ ജെഡിയുവും ആർജെഡിയും രണ്ട് തട്ടിലെന്ന വാർത്തകൾക്കിടെയാണ് ലാലു പ്രസാദിന്റെ നിലപാട് മാറ്റം.
നേരത്തെ, വിഷയത്തിൽ ലാലു നിതീഷ് കുമാറുമായി ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷം നിതീഷിന്റെ അഭ്യർത്ഥന മാനിച്ചാണ് ലാലു പാർട്ടി എംഎൽഎമാരോട് സംസാരിച്ചത്.
നേരത്തെ നോട്ട് നിരോധിച്ച കേന്ദ്ര നടപടിയെ പിന്തുണച്ച് നിതീഷ് രംഗത്തെത്തിയിരുന്നു.
നോട്ട് നിരോധനം ചൂണ്ടികാട്ടി കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിലും പുറത്തും പ്രതിഷേധം ഉയർത്തുന്ന കോൺഗ്രസും സിപിഎം അടക്കമുള്ള പാർട്ടികൾക്ക് തിരിച്ചടിയായിരിക്കുകയായാണ് ലാലു പ്രസാദിന്റെ പുതിയ നിലപാട്. കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കില്ലെന്ന് നിതീഷ് അറിയിച്ചിരുന്നു.
ഇതിൽ ഇളിഭ്യരായ കോൺഗ്രസ് ഉൾപ്പടെയുളള കക്ഷികളെ കൂടുതൽ വിഷമത്തിലാക്കുന്നതാണ് ലാലു പ്രസാദ് യാദവിന്റെയും പുതിയ നിലപാട്. തങ്ങളുടെ വിശ്വസ്തരായ സഖ്യ കക്ഷി നേതാക്കളുടെ നിലപാട് മാറ്റം തിരിച്ചടിയായെന്നും അത് വേദന ഉണ്ടാക്കിയതായും കോൺഗ്രസ് പ്രതികരിച്ചു.