മലപ്പുറം: നിലമ്പൂര്‍ കരുളായി വനത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ അടുത്തമാസം അഞ്ചു വരെ സൂക്ഷിക്കണമെന്ന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുപ്പുദേവരാജന്റെ സഹോദരന് ശ്രീധരന് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. അതേസമയം, മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസസ്റ്റ് മോര്‍ട്ടം നടത്താനും ഹര്‍ജി നല്കി.
നിലമ്പൂര്‍ കരുളായി വനമേഖലയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് പോലീസ് വെടിവയ്പില്‍ മാവോയിസ്റ്റുകളായ അജിത, കുപ്പുദേവരാജന് എന്നിവര്‍ കൊല്ലപ്പെട്ടത്. ഇരുവരുടെയും മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് ദേവരാജന്റെ സഹോദരന് ശ്രീധരന് മഞ്ചേരി കോടതിയില്‍ ഹര്‍ജി നല്‍കിയത്. തുടര്‍ന്നാണ് കോടതിയുടെ വിധി.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചല്ലെന്നും ആരോപണമുണ്ട്. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും ആവശ്യം.
നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും പോസ്റ്റ് മോര്‍ട്ടത്തിനു സൗകര്യമുണ്ടെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയതില്‍ ദുരൂഹതയുണ്ട്. ഇതര സംസ്ഥാനങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തണമെന്നും ആവശ്യമുയരുന്നുണ്ട്.