ബ്രസീലിയൻ വിമാനം കൊളംബിയയിൽ തകർന്നു വീണു. ബ്രസീൽ പ്രാദേശിക ക്ലബ് ഫുട്ബോൾ താരങ്ങൾ അടക്കം 72 പേർ സഞ്ചരിച്ച വിമാനമാണ് തകർന്നത്. രക്ഷാ പ്രവർത്തനം തുടരുന്നു,
ബൊളീവിയയിൽ നിന്ന് കൊളംബിയയിലേക്ക് വരികയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. കൊളംബിയയിലെ മെഡ് ലിനിൽ ഇറങ്ങുന്നതിന് തൊട്ട് മുൻപ് മലനിരകൾക്കിടയിൽ വിമാനം തകർന്ന വീഴുകയായിരുന്നു. പ്രാദേശിക സമയം രാത്രി 10 മണിയോടെയാണ് അപകടം.
രക്ഷാപ്രവർത്തനങ്ങൾക്കായി കൊളംബിയൻ സർക്കാർ രണ്ട് ഹെലികോപ്ടറുകൾ സംഭവസ്ഥലത്തേക്ക് അയച്ചു. നിരവധി പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് അധിക്യതർ വ്യക്തമാക്കി.
അപകടത്തിന് തൊട്ട് മുൻപ് അടിയന്തരമായി വിമാനം നിലത്തിറക്കണമെന്ന സന്ദേശം പൈലറ്റ് നൽകിയിരുന്നതായി വിമാന ത്താവള അധികൃതർ അറിയിച്ചു. വിമാനത്തിന്റെ ഇന്ധനം തീർന്നതാണ് അപകടകാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ബ്രസീലിയൻ ഒന്നാം ഡിവിഷൻ ഫുട്ബോൾ ടീമായ ഷാപകോയെൻസ് താരങ്ങളാണ് അപകടത്തിൽപ്പെട്ടത്. സൗത്ത് അമേരിക്കൻ ക്ലബ് കപ്പ് ഫൈനൽ കളിക്കാനായി മെഡ്നിലേക്ക് വരുന്നതിനിടെയാണ് സംഭവം.