ഡമാസ്കസ് : സിറിയൻ നഗരമായ ആലപ്പോയുടെ മൂന്നിൽ രണ്ട് ഭാഗം സൈന്യത്തിന്റെ നിയന്ത്രണത്തിൽ. റഷ്യൻ വിമാനങ്ങളുടെ സഹായത്തോടെയാണ് വിമതരിൽ നിന്ന് സൈന്യം നഗരപ്രദേശങ്ങൾ തിരിച്ചുപിടിച്ചത്. സർക്കാരും വിമതരും തമ്മിലെ സംഘർഷത്തെ തുടർന്ന് ആയിരക്കണക്കിന് പേർ ആലപ്പോ നഗരത്തിൽ നിന്ന് പലായനം ചെയ്തു.
സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനെ എതിർക്കുന്ന വിമതർ 2014ലാണ് ആലപ്പോ നഗരം പിടിച്ചത്. എന്നാൽ, സിറിയ നേരിടുന്ന നിരവധി പ്രശ്നങ്ങളിൽ ഒന്ന് മാത്രമായി വിമതരുടെ ആക്രമണം. രാജ്യത്തെ അരാജകത്വം മുതലെടുത്ത് ഐഎസ് ഭീകരരും വേരുറപ്പിച്ചതോടെ സിറിയയിലേക്ക് അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും റഷ്യയുടെയും പോർവിമാനങ്ങൾ എത്തുകയായിരുന്നു. സിറിയൻ പ്രസിഡന്റിനോട് അടുപ്പം പുലർത്തുന്ന റഷ്യ, വിമതരുടെ നിയന്ത്രണത്തിലുളള ആലപ്പോ നഗരത്തിലാണ് ഏറെയും വ്യോമാക്രമണം നടത്തുന്നത്.
സിറിയൻ സേനയെ ശക്തമായി പ്രതിരോധിച്ച വിമതർക്ക് തിരിച്ചടിയായത് വ്യോമാക്രണം ആണ്. മാസങ്ങൾ നീണ്ട വ്യോമ-കര ആക്രമണങ്ങളെ തുടർന്ന് ആലപ്പോ നഗരത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തിന്റെയും നിയന്ത്രണം വിമതർക്ക് നഷ്ടപ്പെട്ടു. സിറിയയിലെ 12 ജില്ലകൾ സൈന്യം വിമതരിൽ നിന്ന് തിരിച്ച്പിടിച്ചു കഴിഞ്ഞു. നൂറിലധികം വിമതർ ആയുധം വെച്ച് കീഴടങ്ങി. ആയിരക്കണക്കിന് വിമത പോരാളികൾ രാജ്യംവിട്ടു. ആശുപത്രികൾക്ക് നേരെ നടന്ന ആക്രമണങ്ങളിലും നിരവധി പേർ മരിച്ചു.
ആലപ്പോ നഗരത്തിൽ വ്യോമാക്രമണം കനത്തതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറിയത്. അതിനിടെ, ഐഎസ് ഭീകരർക്കെതിരായ പോരാട്ടം കടുപ്പിച്ചിരിക്കുകയാണ് അമേരിക്കയും സഖ്യകക്ഷികളും. ഇറാഖിലെ സിറിയയിലെയും ഐഎസ് പ്രവർത്തകർ കൂട്ടപലായനം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.