ന്യൂഡൽഹി : കറൻസിരഹിത സമ്പദ് വ്യവസ്ഥയുള്ള ഭാരതമാണ് താൻ സ്വപ്നം കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . കറൻസി രഹിത ഇടപാടുകൾക്കുള്ള ഫീസ് പിൻവലിച്ചതായും മോദി വ്യക്തമാക്കി. ആവശ്യമായ ബോധവത്കരണം നടത്തിയാൽ പാവപ്പെട്ടവർക്ക് ഏറ്റവും പ്രയോജനപ്രദവും എളുപ്പവുമായ ഇടപാടായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് മോദിയുടെ പരാമർശം
കറൻസി രഹിത സമ്പദ് വ്യവസ്ഥയിലേക്ക് അതിവേഗം മുന്നേറുന്ന കെനിയയെ ഉദാഹരണമായി അദ്ദേഹം എടുത്തു കാട്ടി .എല്ലാവരും ഒരുമിച്ച് നീങ്ങിയാൽ ഒരു മാസത്തിനകം കറൻസി കൈമാറ്റങ്ങൾ കുറവുള്ള സമ്പദ് വ്യവസ്ഥ സാദ്ധ്യമാക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റുപ്പയ കാർഡിന്റെ ഉപയോഗം 300 ശതമാനം വർദ്ധിച്ചതായും അദ്ദേഹം അറിയിച്ചു.
കേന്ദ്രസർക്കാരിന്റെ ബിനാമി വിരുദ്ധ നയങ്ങൾ എടുത്തു പറഞ്ഞ മോദി നോട്ട് പിൻവലിക്കൽ തീരുമാനത്തിന് രാഷ്ട്രം നൽകുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞു. പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിൽ കള്ളപ്പണം ഇട്ട് രക്ഷപ്പെടാൻ ശ്രമിക്കരുതെന്നും ഇക്കാര്യത്തിൽ സർക്കാർ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നോട്ട് പിൻവലിക്കൽ ഒരു ബൃഹത്തായ നടപടിയാണ്. കഴിഞ്ഞ എഴുപത് വർഷമായി നിയമവിരുദ്ധ സമ്പദ് വ്യവസ്ഥ കൊണ്ടുണ്ടായ കോട്ടങ്ങൾ മാറാൻ കേവലം അൻപത് ദിവസമാണ് താൻ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവരോടും ബാങ്ക് അക്കൗണ്ടുകൾ എടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
കഴിഞ്ഞ ദീപാവലി ദിനത്തിൽ സൈനികർക്ക് ആശംസ അറിയിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. തങ്ങൾ തനിച്ചല്ലെന്ന തോന്നൽ ഉണ്ടായതായി സൈനികർ അറിയിച്ച കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു. രാജ്യത്തെ കർഷകരെ അഭിനന്ദിക്കാനും മോദി മറന്നില്ല . ഈ വർഷം കാർഷിക ഉത്പാദനത്തിൽ ഉണ്ടായ വർദ്ധനവിനാണ് മോദി അഭിനന്ദനം അറിയിച്ചത്