ന്യൂഡൽഹി : മോദിക്കെതിരെ അഴിമതി ആരോപണമുന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ച പ്രശാന്ത് ഭൂഷണ് തിരിച്ചടി . വിശ്വസനീയമല്ലാത്ത തെളിവുകളുമായി വന്നാൽ നടപടിയെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി . ഭൂഷൺ കൊണ്ടുവന്ന തെളിവുകൾ കെട്ടുകഥ മാത്രമാണെന്നും കോടതി.
സഹാറ , ബിർള ഗ്രൂപ്പുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തതാണെന്ന വാദവുമായി സമർപ്പിച്ച രേഖകൾക്കാണ് വിശ്വാസ്യത പോരെന്ന് കോടതി നിരീക്ഷിച്ചത്. കോമൺ കോസ് എന്ന പേരിലുള്ള സർക്കാരിതര സംഘടനയാണ് പൊതുതാത്പര്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. പ്രശാന്ത് ഭൂഷൺ നൽകിയ രേഖകളായിരുന്നു കോമൺ കോസിന്റെ പിടിവള്ളി . എന്നാൽ ഇത് തീർത്തും അടിസ്ഥാനമില്ലാത്ത രേഖകളാണെന്ന് കോടതി നിരീക്ഷിച്ചു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മോദി സഹാറ- ബിർള ഗ്രൂപ്പുകളുടെ കയ്യിൽ നിന്ന് പണം വാങ്ങിയെന്നായിരുന്നു ആരോപണം.
സഹാറ, ബിർള ഗ്രൂപ്പുകളുടെ കേന്ദ്രത്തിൽ നിന്നും പിടികൂടിയതെന്ന് പറയപ്പെടുന്ന രേഖകൾ ശുദ്ധശൂന്യമാണെന്ന് കോടതി പറഞ്ഞു. അഴിമതി ആരോപണങ്ങളിൽ ഇടപെടാൻ കോടതിക്ക് മടിയില്ല . പക്ഷേ എന്തെങ്കിലും കാമ്പുള്ള തെളിവുകൾ ഹാജരാക്കണം . കോടതി വ്യക്തമാക്കി.