യുറോപ്യൻ യൂണിയനിലെ അംഗത്വ വിഷയത്തിൽ സമ്മർദ്ദ തന്ത്രവുമായി തുർക്കി. അഭയാർത്ഥി വിഷയം മുൻ നിർത്തിയാണ് തുർക്കിയുടെ നീക്കം. അംഗത്വം നൽകിയില്ലെങ്കിൽ അഭയാർത്ഥികൾക്ക് യൂറോപ്പിലേക്കുള്ള അതിർത്തികൾ തുറന്ന് കൊടുക്കുമെന്ന് തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ വ്യകതമാക്കി.
അഭയാർത്ഥി പ്രശ്നം രൂക്ഷമായതിനെ തുടർന്ന് യൂറോപ്യൻ യൂണിയൻ തുർക്കിയുടെ സഹായം തേടിയിരുന്നു. യൂറോപ്പിലേക്കുള്ള അഭയാർത്ഥികളുടെ ഒഴുക്ക് തടയാൻ സഹായിച്ചാൽ യൂറോപിയൻ യൂണിയനിൽ അംഗത്വവും തുർക്കിയിലെ പൗരൻമാർക്ക് വിസയില്ലാതെ യൂണിയനിലെ രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ അവസരവും ,സാമ്പത്തിക സഹായവുമായിരുന്നു വാഗ്ദാനം.
തുർക്കി കരാർ അംഗീകരുച്ചെങ്കിലും, വാഗ്ദാനങ്ങളിൽ നടപടിയില്ലാത്തതിനെ തുടർന്നാണ് തുർക്കി പ്രസിഡന്റ് എർദോഗൻ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്. അംഗത്വം നൽകിയില്ലെങ്കിൽ അഭയാർത്ഥികൾക്കായി കവാടം തുറന്ന് കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തുർക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിന് പിന്നാലെ ഉണ്ടായ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി യൂറോപ്യൻ പാർലമെന്റ് തുർക്കിയുടെ അംഗത്വം സംബന്ധിച്ച ചർച്ചകൾ അവസാനിപ്പിച്ചിരുന്നു. ഇതാണ് തുർക്കിയെ പ്രകോപിപ്പിച്ചത്.
അഭയാർത്ഥി വിഷയം പ്രതികൂലമായി ബാധിച്ച യൂറോപ്യൻ രാജ്യങ്ങൾക്ക് തുർക്കിയുടെ മുന്നറിയിപ്പ് അവഗണിക്കാൻ കഴിയില്ല. എന്നാൽ വിഷയങ്ങൾ രമ്യമായി ചർച്ചകളിലൂടെ പരിഹരിക്കുമെന്ന് ജർമനി പ്രതികരിച്ചു.