ന്യൂഡൽഹി: കറൻസി പിൻവലിച്ചതിനേത്തുടർന്ന് ബാങ്കുകളിൽ നിക്ഷേപിക്കുന്ന അസാധുവായ നോട്ടുകൾക്ക് കണക്കില്ലെങ്കിൽ നിക്ഷേപിക്കുന്ന തുകയുടെ 50 ശതമാനം നികുതി ഈടാക്കാൻ വ്യാഴാഴ്ച്ച രാത്രി ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിക്ഷേപിക്കുന്ന തുകയുടെ 25 ശതമാനം നാലു വർഷത്തേക്ക് മരവിപ്പിക്കാനും തീരുമാനമായി.
അതേസമയം നിക്ഷേപത്തിന്റെ ശ്രോതസ്സ് സ്വയം വെളിപ്പെടുത്താതിരിക്കുകയും ആദായനികുതിവകുപ്പ് സ്വയം അതു കണ്ടുപിടിക്കുകയും ചെയ്താൽ പിഴയും നികുതിയുമടക്കം തുകയുടെ 90 ശതമാനവും സർക്കാരിലേയ്ക്കു പോകും. അസാധുവായ നോട്ടുകൾ നിക്ഷേപിക്കാനുളള സമയപരിധി ഡിസംബർ 30 ആണ്.
രണ്ടര ലക്ഷം രൂപ വരെയുളള നിക്ഷേപങ്ങൾ സുരക്ഷിതമാണ്. അതേസമയം അസാധാരണമെന്നു തോന്നിക്കുന്ന ഇടപാടുകൾ പരിശോധിക്കും. ജൻധൻ അക്കൗണ്ടുകളിലും മറ്റും അസ്വാഭാവികമായ നിക്ഷേപം ശ്രദ്ധയിൽപ്പെട്ടാൽ അതിന്മേൽ അന്വേഷണമുണ്ടാകും.
പുതിയ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ആദായനികുതി നിയമം ഭേദഗതി ചെയ്യാനും മന്ത്രിസഭായോഗം തീരുമാനമായി. നടപ്പുസമ്മേളനത്തിൽ ഇതു സംബന്ധിച്ച ബിൽ സഭയിൽ അവതരിപ്പിക്കും.