ന്യൂഡൽഹി: അതിർത്തി കടന്നുളള ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചർച്ചയ്ക്കുളള സാഹചര്യമില്ലെന്നു വ്യക്തമാക്കി ഭാരതം. ഉഭയകക്ഷിചർച്ചകൾ പുനരാരംഭിക്കാനുളള സാഹചര്യമല്ല ഇപ്പോൾ നിലവിലുളളതെന്നും വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
നിയന്ത്രണരേഖയിലൂടെ സായുധരായ ഭീകരവാദികളെ നുഴഞ്ഞു കയറാൻ സഹായിക്കുന്നത് പാകിസ്ഥാൻ സൈന്യമാണ്. കഴിഞ്ഞ ഒരാഴ്ച മാത്രം പതിനഞ്ചു തീവ്രവാദികളെയാണ് ഭാരതത്തിലേക്കു നുഴഞ്ഞു കയറാൻ പാകിസ്ഥാൻ സൈന്യം സഹായിച്ചത്. പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം നടത്തുന്നതിന്റെ മറവു പിടിച്ചാണ് ഇവർ കടന്നു കയറുന്നത്. നവംബർ 16നും 27നും ഇടയിൽ 27 തവണ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം നടത്തി. നിയന്ത്രണരേഖയ്ക്കു സമീപമുളള 18ഓളം ഗ്രാമങ്ങൾ പാകിസ്ഥാൻ ആക്രമണങ്ങൾക്ക് ഇരയാകുന്നുണ്ട്. ഇന്ത്യൻ സൈനിക പോസ്റ്റുകൾ കൂടാതെ ജനവാസമേഖലകളും പാകിസ്ഥാൻ സൈനികർ ലക്ഷ്യം വയ്ക്കുന്നു; അദ്ദേഹം പറഞ്ഞു.
നിയന്ത്രണരേഖയിലും രാജ്യാന്തര അതിർത്തിയിലുമായി മുന്നൂറോളം തവണയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം നടത്തിയത്. ഭാരതത്തിന്റെ 16 സൈനികരും, 12 സാധാരണക്കാരും പാകിസ്ഥാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 83 പേർക്കു പരിക്കേറ്റു. കഴിഞ്ഞ ദിവസവും ഭാരതത്തിന്റെ മൂന്നു സൈനികരെ വധിക്കുകയും അതിലൊരാളുടെ മൃതദേഹം വികൃതമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഉഭയകക്ഷിചർച്ചകൾക്കുളള സാദ്ധ്യതയെ തളളിക്കളയുന്നതായിരുന്നു വികാസ് സ്വരൂപിന്റെ പ്രസ്താവന.