ഇന്ത്യാ പാകിസ്ഥാൻ അതിർത്തിയിലെ നിയന്ത്രണരേഖയോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ മച്ചിൽ മേഖല ഇരുളിന്റെ മറവിൽ പതുങ്ങിയെത്തുന്ന കൊലയാളികൾക്ക് എക്കാലത്തും പ്രിയങ്കരമാണ്. ഈ ഭൂപ്രദേശത്തിന്റെ പ്രത്യേകത തന്നെയാണ് ഇവിടം അരും കൊലകളുടെ നരകഭൂമിയാക്കുന്നത്.
സമുദ്രനിരപ്പിൽ നിന്നും 6,500 അടി ഉയരത്തിലാണ് കുപ്പ്‌വാര ജില്ലയിലെ മച്ചിൽ സ്ഥിതി ചെയ്യുന്നത്. ഇടതൂർന്ന വനങ്ങളും, കൊടും ശൈത്യവും ഇവിടെ ജനവാസം അസാദ്ധ്യമാക്കുന്നു. കുപ്പ്‌വാര ടൗണിൽ നിന്നും 50-80 കിലോമീറ്ററുകൾക്കിടയിലായി സ്ഥിതി ചെയ്യുന്ന ഈ ദുരിതഭൂമിയിലാണ് ഇന്ത്യൻ സൈന്യത്തിലെ ഒരു വിഭാഗം രാപ്പകൽ ഭേദമില്ലാതെ ജാഗ്രതയോടെ കാവൽ നിൽക്കുന്നത്.
ഭാരതത്തിന്റേയും, പാകിസ്ഥാന്റെയും സൈനിക ബങ്കറുകൾ ഏകദേശം അടുത്തടുത്തായാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. സൈനികവൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച് വിവിധ മാർഗ്ഗങ്ങളിൽക്കൂടിയാണ് തീവ്രവാദികളും, പാകിസ്ഥാൻ സൈനികരുമുൾപ്പെടെയുളള കൊലയാളികൾ ഇവിടെ നുഴഞ്ഞു കയറ്റം നടത്തുന്നത്. കുപ്പ്‌വാര, ലോലാബ് താഴ്‌വര എന്നിവിടങ്ങളിലേക്ക് കടക്കുന്നതിനും, താരതമ്യേന എളുപ്പവും, സുരക്ഷിതവുമായ മാർഗ്ഗമായി ഭീകരർ ഈ മാർഗ്ഗമാണ് തിരഞ്ഞെടുക്കുക.
സർജ്ജിക്കൽ സ്ട്രൈക്കിനു ശേഷം നിരവധി തവണയാണ് ഈ പ്രദേശം വെടിനിർത്തൽ കരാർ ലംഘനങ്ങൾക്കും, കടന്നാക്രമണങ്ങൾക്കും, നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്കും സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുളളിൽത്തന്നെ നാലിലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഇവിടെയുണ്ടായിട്ടുളളതായി ദേശീയ തീവ്രവാദവിരുദ്ധസേന സ്ഥിരീകരിച്ചിട്ടുണ്ട്.
ഭീകരൻ ബുർഹാൻ വാനിയെ സൈന്യം വധിക്കുന്നതിനു ദിവസങ്ങൾക്കു മുൻപേ ഇതു വഴി പുതിയ രണ്ട് നുഴഞ്ഞുകയറ്റ പാതകൾ കണ്ടെത്തിയതായി സൈന്യം റിപ്പോർട്ട് ചെയ്തിരുന്നു. കാവോബാൽ ഗാലി, സർദാരി, സോനാർ, കേൽ, രട്ട പാനി,
ഷർദി, തേജിയൻ, ദുധിനിയൽ, അത്‌മുഖം, കട്‌വാര, ജൂറ, ലിപാ താഴ്‌വര എന്നിവിടങ്ങളാണ് കുപ്പ്‌വാര, ബന്ദിപോർ, ബാരാമുളള ജില്ലകളിലേക്കു നുഴഞ്ഞു കയറുന്നതിനായി ഏറ്റവുമധികം ഉപയോഗിച്ചു വരുന്ന പാതകളായി സൈന്യം വിലയിരുത്തിയിട്ടുളളത്.
ഷർദി, പട്ട പാനി, കേൽ, തേജിയൻ, ദുധിനിയൽ തുടങ്ങിയ ഇടങ്ങളിൽക്കൂടി നുഴഞ്ഞു കയറുന്ന തീവ്രവാദികൾ മച്ചിൽ മേഖലയിലെ അനേകം ചതിക്കുഴികൾ പതിയിരിക്കുന്ന അപകടകരമായ ഭൂപ്രദേശങ്ങൾ താണ്ടിയാണ് നിയന്ത്രണരേഖ താണ്ടി ഇവിടെയെത്തിച്ചേരുന്നതെന്ന് വിവിധ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. അത്രയും അപകടസാദ്ധ്യതകളെ തരണം ചെയ്താണ് കൊല ചെയ്യുക എന്ന ഒരേയൊരു ലക്ഷ്യവുമായി ഭീകരർ ഭാരതമണ്ണിലേക്കു കടന്നെത്തുന്നത്. സൈന്യത്തെ സംബന്ധിച്ചിടത്തോളം നിബിഡമായ വനാന്തരങ്ങളിലൂടെയെന്നോ, ചെങ്കുത്തായ പ്രദേശങ്ങളിലെന്നോ വ്യത്യാസമില്ലാതെ കടന്നെത്തുന്ന ഭീകരരുടെ നുഴഞ്ഞുകയറ്റ പാതകളെ കൃത്യമായി കണ്ടെത്തുവാനോ, മുൻകൂട്ടിയറിയാനോ പലപ്പോഴും കഴിഞ്ഞെന്നു വരില്ല. പരമ്പരാഗതപാതകളോ, നേർവഴിയോ ഇവർ സ്വീകരിക്കാറില്ല എന്നതും, പലപ്പോഴും പല മാർഗ്ഗങ്ങളിലും, ദിശകളിലും കൂടിയായുളള ഇവരുടെ കടന്നു കയറ്റവും, തികച്ചും വിപരീതമായ കാലാവസ്ഥയും, ഭൂപ്രദേശവുമെല്ലാം നുഴഞ്ഞുകയറ്റങ്ങൾക്കെതിരേയുളള സൈന്യത്തിന്റെ പ്രതിരോധം അത്യന്തം ദുഷ്കരമാക്കുന്നു.
41ആം രാഷ്‌ട്രീയ റൈഫിൾസിലെ സന്തോഷ് മഹാദിക്കിനെ തീവ്രവാദികൾ കൊല ചെയ്തതിനേത്തുടർന്ന് മണിഗാഹ് മുതൽ മച്ചിൽ വരെയുളള പ്രദേശത്ത് വിപുലമായ തിരച്ചിലാണ് ഇന്ത്യൻ സൈന്യം നടത്തിയത്. ഹൈഹാമ, കാലാറൂസ് മേഖലകളിലെ കൊടുങ്കാടുകളിൽ ഭീകരർ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനേത്തുടർന്നാണ് 700ഓളം സൈനികരും, പാരാ ട്രൂപ്പേഴ്സും, സ്പെഷ്യൽ ഫോഴ്സും ചേർന്ന് പ്രദേശം അരിച്ചു പെറുക്കിയത്.
ഈ വനമേഖല അത്യന്തം അപകടം പിടിച്ചതും, ഇടതൂർന്നതുമാണ്. നിരവധി ഒളിയിടങ്ങൾ പ്രകൃതി തന്നെ ഒരുക്കിയ ഹിമാലയൻ കാടുകൾ. ഇതു കൊണ്ടു തന്നെ തീവ്രവാദികൾക്ക് പ്രിയപ്പെട്ട ഇടമായി ഇവിടം മാറുന്നു. ഒളിച്ചും പതുങ്ങിയും ഇരുളിന്റെ മറ പറ്റിയും ഇന്ത്യൻ പോസ്റ്റുകൾക്കടുത്തു വരെ ആരാലും പിടിക്കപ്പെടാതെ എത്താനും, കൃത്യം നടത്തി എളുപ്പത്തിൽ പിൻവലിഞ്ഞ് ഒളിച്ചു കടക്കാനും ഈ പ്രദേശം അനുയോജ്യമായി അവർ കാണുന്നു. ആഗസ്റ്റിൽ മൂന്നു ബി.എസ്.എഫ് ജവാന്മാർ കൊല ചെയ്യപ്പെട്ടതും ഈ പ്രദേശത്തു വച്ചാണ്.
ഇവിടെ നിന്നും നിയന്ത്രണരേഖയിലേക്ക് കേവലം 6 കിലോമീറ്റർ മാത്രമാണ് ദൂരം. തീവ്രവാദികളുടെ ഏറ്റവും വലിയ ലോഞ്ച് പാഡുകളിൽ ഒന്നായ കാലി ഇതിനു തൊട്ടപ്പുറമാണ്.
ജൂലൈയിൽ ബുർഹാൻ വാനി കൊല്ലപ്പെടുന്നതിനു മുൻപായി ഏകദേശം 179ഓളം ഭീകരർ ഈ പ്രദേശത്ത് ഉണ്ടായിരുന്നതായി സുരക്ഷാ ഏജൻസികൾ അനുമാനിക്കുന്നു. പാകിസ്ഥാനികളും, തദ്ദേശവാസികളുമായ ഭീകരസംഘടനയിലെ അംഗങ്ങളാണിവർ.
കശ്മീരിലെ ആഭ്യന്തരകലാപങ്ങൾക്ക് പാകിസ്ഥാൻ ഫണ്ട് നൽകിയതിനു പിന്നിലെ രഹസ്യവും ഇതു തന്നെയാണ്. ഈ കലാപങ്ങളിലേക്ക് സൈന്യത്തിന്റെ ശ്രദ്ധ തിരിയുന്ന സമയം മുതലാക്കി സജ്ജരായി നിൽക്കുന്ന ഭീകരരെ അതിർത്തി രേഖ കടത്തി വിടുന്നതിനും, പുതിയ ബാച്ചിനെ പ്രദേശത്തു വിന്യസിക്കുന്നതിനും പാകിസ്ഥാൻ ലക്ഷ്യമിട്ടിരുന്നു. ഈയവസരം മുതലെടുത്ത് ഒരു പരിധി വരെ ഇവിടുത്തെ തീവ്രവാദിസാന്നിദ്ധ്യം ശക്തിപ്പെടുത്താനും അവർക്കു കഴിഞ്ഞിട്ടുണ്ടെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു.
ആഗസ്റ്റ് പകുതിയോടെ ഏകദേശം നൂറോളം തീവ്രവാദികൾ ഈ പാത സ്വീകരിച്ചാണ് കശ്മീർ പ്രവിശ്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചത്. അതേസമയം ഇതിൽ ഏറിയ ശതമാനവും സൈന്യം പ്രതിരോധിച്ചു. ഈ മേഖലയിൽ തുടർച്ചയായി പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നതും ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരേ നിറയൊഴിക്കുന്നതും ഇതു വഴി നുഴഞ്ഞു കയറുന്ന തീവ്രവാദികൾക്കു മറ പിടിക്കുന്നതിനു വേണ്ടിയാണ്. ഇത് ഇവിടങ്ങളിൽ പട്രോളിംഗ് നടത്തുന്നത് ഇന്ത്യൻ സൈന്യത്തിനു കൂടുതൽ ദുഷ്കരമാക്കുന്നു.
ബുർഹാൻ വാനിയെ സൈന്യം വധിച്ചതിനു ശേഷം പൊട്ടിപ്പുറപ്പെട്ട കലാപത്തെ മുതലെടുത്തുകൊണ്ട് അതിർത്തിക്കപ്പുറത്തു നിന്നും ഇപ്പുറത്തു നിന്നുമായി വ്യാപകമായ റിക്രൂട്ടിംഗ് ഭീകരവാദികൾ നടത്തിയിട്ടുളളതായും സുരക്ഷാ ഏജൻസികൾക്കു വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം ലക്ഷ്യം നിയന്ത്രണ രേഖ; പ്രത്യേകിച്ചും കുപ്പ്‌വാര ജില്ലയാണ്. മിക്ക പാകിസ്ഥാനി ഭീകരരും കുപ്പ്‌വാര ജില്ലയാണ് ലക്ഷ്യം വയ്‌ക്കുന്നതെന്നും സൈനികവൃത്തങ്ങൾ
വ്യക്തമാക്കുന്നു.
ഈ പ്രദേശങ്ങൾ സുരക്ഷിതമാക്കാൻ കഠിനപ്രയത്നം ചെയ്യുന്നതിനിടയിൽ മഞ്ഞു മൂടിയ മലമടക്കുകളിൽ ശത്രുവിന്റെ കൊടും ചതിയിൽപ്പെട്ട് പൊലിഞ്ഞു പോയത് ഭാരതത്തിന്റെ നിരവധി സൈനികരുടെ ജീവനാണ്. അതൊന്നും ഒരിക്കലും നേർയുദ്ധങ്ങളായിരുന്നില്ല. ഇരുളിന്റെയും, നിഴലിന്റെയും മറ പറ്റി വന്ന് ഭീരുവായ കുറ്റവാളികൾ നടത്തിയ അരുംകൊലകൾ മാത്രമായിരുന്നു.