ന്യൂഡൽഹി : നോട്ടു നിരോധനം പ്രഖ്യാപിച്ചിട്ട് രണ്ടാഴ്ചകൾ പിന്നിട്ടപ്പോഴും രാജ്യത്തെ 87 ശതമാനം പേരും അനുകൂലമായാണ് പ്രതികരിക്കുന്നതെന്ന് സർവേ . കഷ്ടപ്പാടുകൾ ഉണ്ടെങ്കിലും രാജ്യത്തിന് ഗുണകരമായ തീരുമാനമാണിതെന്നാണ് ജനങ്ങളുടെ അഭിപ്രായം. ഹഫിംഗ്ടൺ പോസ്റ്റും – സി വോട്ടറും സംയുക്തമായി നടത്തിയ സർവേയിലാണ് വിവരങ്ങൾ .
പ്രായഭേദമെന്യേ ഗ്രാന്മ പ്രദേശങ്ങളിലെയും നഗരങ്ങളിലെയും ജനങ്ങൾ നോട്ടു നിരോധനത്തെ പിന്തുണയ്‌ക്കുന്നു. ഇത് മൂലമുണ്ടായ ബുദ്ധിമുട്ടുകൾ സാരമാക്കേണ്ടതില്ലെന്നാണ് ജനങ്ങളുടെ അഭിപ്രായം . നവംബർ 21 ന് 252 ഓളം പാർലമെന്റ് മണ്ഡലങ്ങളിലാണ് സർവേ നടത്തിയത്.
നോട്ടു നിരോധനം രാജ്യതാത്പര്യത്തിനുതകുന്ന കാര്യമാണെന്നും പിഴവുകളില്ലാതെ നടപ്പിലാക്കാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ടെന്നും 66. 3 ശതമാനം പേരും വിശ്വസിക്കുന്നു. എന്നാൽ 27. 4 ശതമാനം പേർ ഇതിനോട് യോജിക്കുന്നില്ല . നടപ്പിലാക്കലിൽ അപാകതകൾ വന്നെന്നാണ് ഇവരുടെ അഭിപ്രായം.
നോട്ടു നിരോധനം നിങ്ങളെ എങ്ങനെ ബാധിച്ചുവെന്ന ചോദ്യത്തിന് ചെറുതായി ബാധിച്ചെന്നും പക്ഷേ അത് മറികടക്കാൻ സാധിച്ചെന്നും 37 ശതമാനം പേർ വ്യക്തമാക്കി . യാതൊരു പ്രശ്നവും ഉണ്ടായില്ലെന്ന് 33 ശതമാനം പേർ പറയുന്നു. ഒരു തരത്തിലും കരകയറാൻ കഴിയില്ലെന്ന് 12 ശതമാനം പേർ അഭിപ്രായപ്പെട്ടു.
പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിൽ നോട്ടു നിരോധനം പിൻ വലിച്ചാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി ഇടിയുമെന്ന് 61 ശതമാനം പേരും അഭിപ്രായപ്പെട്ടു. വർദ്ധിക്കുമെന്ന അഭിപ്രായമുള്ളത് വെറും 17 ശതമാനത്തിനു മാത്രമാണ് . പ്രത്യേകിച്ച് മാറ്റമൊന്നും വരില്ലെന്ന് 10 ശതമാനം പേർ വിശ്വസിക്കുന്നു.
നോട്ടു നിരോധനം ബിജെപിയെ സഹായിക്കുമെന്ന് തന്നെയാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത് . ഇന്നലെ പുറത്ത് വന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും ഇത് തന്നെയാണ് പ്രകടമാക്കുന്നത് .