ന്യൂഡല്‍ഹി: 2000 രൂപയുടെയും 500 രൂപയുടെയും പുതിയ നോട്ടുകള്‍ ഉള്‍ക്കൊള്ളാനാകാത്ത പ്രതിസന്ധി പരിഹരിക്കാന്‍ എടിഎമ്മുകള്‍ നവീകരിക്കുന്ന ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു. ആറ് ദിവസങ്ങള്‍ക്കുളളില്‍ രാജ്യത്തെ 75,000 എടിഎമ്മുകള്‍ ആണ് നവീകരിച്ചത്.
2500 എന്‍ജിനീയര്‍മാരും 47,000 ഓളം ജീവനക്കാരുമാണ് ഇരുപത്തിനാല് മണിക്കൂറും ഇതിനുളള ശ്രമങ്ങളില്‍ വ്യാപൃതരായിരിക്കുന്നത്. ദിവസവും 12,500 എടിഎമ്മുകളാണ് ഇവര്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തന സജ്ജമാക്കുന്നത്. മുംബൈയ്‌ക്ക് പുറത്ത് സജ്ജമാക്കിയിട്ടുളള കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച 3000 ത്തോളം എടിഎമ്മുകള്‍ മാത്രമായിരുന്നു പുതിയ നോട്ടുകള്‍ ഉള്‍ക്കൊള്ളിക്കാവുന്ന വിധത്തില്‍ സജ്ജമായിരുന്നത്. എന്നാല്‍ ഒരാഴ്ച പിന്നിടുമ്പോള്‍ നവീകരണം നടത്തിയ എടിഎമ്മുകളുടെ എണ്ണം 75000 കടന്നു. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എസ്.എസ് മുന്ദ്രയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക കര്‍മസേനയാണ് എടിഎം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ബാങ്കുകളില്‍ നിന്നുളള പ്രതിനിധികളും എടിഎം നിര്‍മാണ കമ്പനികളുടെയും പണം നിറയ്‌ക്കുന്ന കമ്പനികളുടെയും പ്രതിനിധികളും അടക്കമുളളവര്‍ കര്‍മസമിതിയില്‍ ഉണ്ട്.
ഓഗസ്റ്റ് വരെയുളള കണക്ക് അനുസരിച്ച്2,02,801 എടിഎമ്മുകളാണ് രാജ്യത്ത് ഉളളത്. ഒരു എടിഎം പുതിയ നോട്ടുകള്‍ ഉള്‍ക്കൊളളുന്ന രീതിയില്‍ ക്രമീകരിക്കാന്‍ സാങ്കേതികവിദഗ്ധര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ വേണം. പരിചയമുളള സാങ്കേതിക വിദഗ്ധരുടെ എണ്ണം കുറവായതിനാല്‍ പ്രതിസന്ധി കണക്കിലെടുത്ത് കൂടുതല്‍ ആളുകളെ പെട്ടന്ന് വിളിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ കണ്‍ട്രോള്‍ റൂമില്‍ നിന്നുളള നിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കി ലഭ്യമായ വിഭവശേഷി പരമാവധി ഉപയോഗിച്ച് പ്രതിസന്ധി മറികടക്കാനുളള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനാണ് ശ്രമം.
ആശുപത്രികളും റെയില്‍വേ സ്റ്റേഷനുകളും അടക്കമുളള സ്ഥലങ്ങളിലെ എടിഎമ്മുകള്‍ അതിവേഗം നവീകരിക്കാനാണ് ഇവര്‍ ഊന്നല്‍ നല്‍കിയതും. അടുത്ത ആഴ്ചയോടെ എടിഎമ്മുകള്‍ പൂര്‍ണമായി നവീകരിക്കാന്‍ കഴിയുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.