വിശാഖപട്ടണം : ഇന്ത്യൻ സ്പിൻ കരുത്തിനു മുന്നിൽ ഇംഗ്ളണ്ട് അടിയറവ് പറഞ്ഞു. വിശാഖ പട്ടണത്ത് നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ളണ്ടിനെ 158 റൺസിനു പുറത്താക്കി 246 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ നേടിയത് . ഇംഗ്ളണ്ടിന്റെ രണ്ടാം ഇന്നിംഗ്സിലെ 8 വിക്കറ്റുകളും ഇന്ത്യൻ സ്പിന്നർമാർ നേടി .
രണ്ടിന് 87 റൺസെന്ന നിലയിൽ ബാറ്റിംഗ് തുടർന്ന ഇംഗ്ളണ്ടിന് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി . ബെൻ ഡക്കറ്റിനെ അശ്വിനും മൊയിൻ അലിയെ ജഡേജയും പുറത്താക്കി. 25 റൺസെടുത്ത ജോ റൂട്ടിനെ മുഹമ്മദ് ഷമിയും ആറു റൺസെടുത്ത സ്റ്റോക്ക്സിനെ ജയന്ത് യാദവും പുറത്താക്കിയതോടെ ഇംഗ്ളണ്ട് മദ്ധ്യനിര തകർന്നു. പിന്നെയെല്ലാം ചടങ്ങ് മാത്രമായിരുന്നു
34 റൺസുമായി ബെയർസ്റ്റോ പൊരുതി നോക്കിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല . അവസാന രണ്ടുവിക്കറ്റുകളും 158 റൺസിൽ വച്ച് ജയന്ത് യാദവ് പിഴുതതോടെ ഇംഗ്ളണ്ട് ഇന്നിംഗ്സ് അവസാനിച്ചു. പരമ്പരയിൽ ഇന്ത്യ 1-0 ലീഡ് നേടി
ഇന്ത്യ രണ്ടിന്നിംഗ്സുകളിലായി 455 ഉം 204 ഉം റൺസെടുത്തപ്പോൾ ഇംഗ്ളണ്ടിന്റെ ആദ്യ ഇന്നിംഗ്സ് 255 ൽ ഒതുങ്ങിയിരുന്നു.