തിരുവനന്തപുരം : എം എം മണിയുടെ മന്ത്രിസ്ഥാനത്തെ തുടർന്ന് സിപിഎമ്മിൽ ആഭ്യന്തര കലഹം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണണനെ ലക്ഷ്യമിട്ട് കണ്ണൂരിലെ നേതാക്കൾ. യുഡിഎഫ് ഭരണകാലത്ത്, കോടിയേരി ബാലകൃഷ്ണൻ ഭാര്യാ സഹോദരനും ഭാര്യാ സഹോദരിക്കും വഴിവിട്ട നിയമനം വാങ്ങി നൽകിയതായി പി.കെ. ശ്രീമതി ആരോപിച്ചു. കോടിയേരിയുടെ ഭാര്യാ സഹോദരൻ വിനയനും ഭാര്യാ സഹോദരി ലില്ലിക്കും പി കെ കുഞ്ഞാലിക്കുട്ടിയെ സ്വാധീനിച്ച് വഴിവിട്ട നിയമനം നടത്തിക്കൊടുത്തെന്നാണ് ആരോപണം.
ഇതിനെ കുറിച്ച് പാർട്ടി അന്വേഷിക്കണമെന്നും ശ്രീമതി സിപിഎം സംസ്ഥാന സമിതിയിൽ ആവശ്യപ്പെട്ടു. നിയമം എല്ലാവർക്കും ബാധകമാണെന്ന് ഇ.പി.ജയരാജനും വ്യക്തമാക്കി. ജയരാജൻ സംസ്ഥാന സമിതി യോഗത്തിൽ നിന്നും വിട്ടു നിന്നാണ് പ്രതിഷേധിച്ചത്. ഇതോടെ എംഎം മണിയെ മന്ത്രിയാക്കിയതിൽ പാർട്ടിയിലെ അമർഷം പരസ്യമായ പ്രതിഷേധത്തിലെത്തിയിരിക്കുകയാണ് .
സിപിഎമ്മിന്റെ കണ്ണൂർ ലോബിയിൽ ശക്തമായ ധ്രുവീകരണം നടക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ് . പിണറായി വിജയന്റെ തീരുമാനങ്ങൾക്ക് പൂർണ പിന്തുണയുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിൽക്കുമ്പോൾ രണ്ടാം നിര നേതാക്കൾക്ക് ഇതിൽ അമർഷമുണ്ട് . കണ്ണൂർ ലോബിയിലെ ശക്തനായ നേതാവ് ഇ പി ജയരാജൻ പുറത്ത് പോയപ്പോൾ മന്ത്രിസ്ഥാനം കണ്ണൂരിൽ നിന്നുള്ള ആർക്കും നൽകാഞ്ഞതിൽ അതൃപ്തി ഉയരുന്നുണ്ട് .
പി ജയരാജൻ , ഇ പി ജയരാജൻ , പി കെ ശ്രീമതി , എം വി ഗോവിന്ദൻ മാസ്റ്റർ , എം വി ജയരാജൻ തുടങ്ങിയ നേതാക്കൾ ഒരു ഭാഗത്തും പിണറായി വിജയൻ , കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവർ മറുഭാഗത്തുമായാണ് ധ്രുവീകരണം നടക്കുന്നത് . എം എം മണിയുടെ മന്ത്രിസ്ഥാനത്തോടെ പാർട്ടിയിലെ അവസാന വാക്ക് താൻ തന്നെയാണെന്ന് പിണറായി വിജയൻ ഒന്നു കൂടി ഉറപ്പിച്ചിരിക്കുകയാണ് .