കാൺപൂർ: ഇന്നു പുലർച്ചെ കാൺപൂരിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 96 ആയി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. പരിക്കേറ്റവരിൽ അൻപതോളം പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
വെളുപ്പിനെ മൂന്നു മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. യാത്രക്കാർ ഉറങ്ങുന്ന സമയമായിരുന്നു അപകടം സംഭവിച്ചത്. ട്രെയിനിൽ യാത്ര ചെയ്തിരുന്ന മറ്റു യാത്രക്കാരെ മാലസ സ്റ്റേഷനിലേക്കു മാറ്റി. അപകടത്തിൽ പരിക്കേറ്റവരെ കാൺപൂർ ദേഹത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എല്ലാ ആശുപത്രികളിലും ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. കാൺപൂർ റേഞ്ച് ഐ.ജി സാകി അഹമ്മദ് രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി വരുന്നു.
ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപ വീതവും, ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. റെയിൽവേ മന്ത്രി സുരേഷ് പ്രഭു മരിച്ചവരുടെ കുടുംബത്തിന് 3.5 ലക്ഷവും, ഗുരുതരമായി പരിക്കേറ്റവർക്ക് 50,000രൂപ വീതവും അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. നിസ്സാര പരിക്കേറ്റവർക്ക് 25,000 രൂപ വീതവും റെയിൽവേ മന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ വീതവും, ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 വീതവും ധനസഹായം പ്രഖ്യാപിച്ചു.
അപകടത്തേക്കുറിച്ച് അന്വേഷിക്കുന്നതിന് റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരോട് ഉടൻ തന്നെ സ്ഥലം സന്ദർശിക്കുന്നതിനും അദ്ദേഹം ഉത്തരവിട്ടു. എം.എൽ.എമാർ, എം.പിമാർ, റെയിൽവേയിലെ മറ്റു മുതിർന്ന ഉദ്യോഗസ്ഥർ, ദേശീയ ദുരന്തനിവാരണസേന എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും അതീവ ദുഃഖം രേഖപ്പെടുത്തി. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ ദുരന്തനിവാരണസേനയോട് രക്ഷാപ്രവർത്തനത്തിൽ പങ്കു ചേരാനും, മേൽനോട്ടം വഹിക്കാനും ആവശ്യപ്പെട്ടതായി ട്വീറ്റ് ചെയ്തു.