കൊല്ലം: കൊല്ലം നഗരത്തിലൂടെ രാത്രി കടന്നു പോകുമ്പോൾ പൊലീസ് കൈ കാണിച്ചാൽ ഇനി പേടിക്കരുത്, ഒരു ഗ്ലാസ് ചുക്ക് കാപ്പി കുടിക്കാൻ അയ്യപ്പന്മാരെ വിളിക്കുന്നതാണ് ആ വാഹനം തടയൽ, കഴിഞ്ഞ മണ്ഡലകാലത്ത് നടപ്പാക്കിയ പദ്ധതി ജില്ലയിലെ അപകടങ്ങൾ കുറച്ചു എന്ന തിരിച്ചറിവിലാണ് കൊല്ലം പൊലീസ് ഈ മണ്ഡലകാലത്ത് വീണ്ടും ഇത് നടപ്പാക്കിയിരിക്കുന്നത് .
നഗരത്തിലൂടെ കടന്നു പോകുന്ന അയ്യപ്പന്മാർക്ക് ഉറക്കം വിടാൻ ചുക്ക് കാപ്പിയുമായി പൊലീസും സന്നദ്ധ സംഘടനകളും നഗരത്തിലുണ്ടാവും. മണ്ഡല കാലം പ്രമാണിച്ച് രാത്രികാല അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യവുമായാണ് പൊലീസിന്റെ ചുക്ക് കാപ്പി വിതരണം. മണ്ഡലകാലം തുടങ്ങി കഴിഞ്ഞാൽ അയ്യപ്പന്മാർക്ക് എവിടെയും പ്രത്യക പരിഗണനയാണ്. കൊല്ലം നഗരത്തിൽ ചുക്ക് കാപ്പിയുമായി അയ്യപ്പന്മാരെ സേവിക്കാൻ ഇറങ്ങിയിരിക്കുകയാണ് പൊലീസും, മോട്ടോർ വാഹന വകുപ്പും, സന്നദ്ധ സംഘടനകളും.
ചിന്നക്കടയിൽ ചുക്ക് കാപ്പി വിതരണത്തിന് പ്രത്യേക കൗണ്ടർ തന്നെ ഒരുക്കിയിട്ടുണ്ട്. കടന്നു പോകുന്ന വാഹനങ്ങളെ തടഞ്ഞു നിർത്തി കുറഞ്ഞത് ഡ്രൈവറെയെങ്കിലും ചുക്ക് കാപ്പി കുടിപ്പിച്ചേ വിടൂ, മുഖം കഴുകാനും അൽപ്പ നേരം വിശ്രമിക്കാനുമുളള സൗകര്യവും ഇവിടെയുണ്ട്. രാത്രികാല അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യവുമായാണ് ഈ ചുക്ക് കാപ്പി വിതരണം.