ആഗ്ര: മുസാഫർ നഗർ കലാപത്തേത്തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന ഒരാൾ പൊലീസ് പിടിയിലായി. ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഹരീന്ദ്ര സിംഗ് ആണ് അരസ്റ്റിലായത്. 2013ലെ മുസാഫർ നഗർ കലാപത്തേത്തുടർന്ന് പൊലീസ് തിരയുന്ന പ്രതിയായിരുന്നു ഇയാൾ.
വെളളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ് പൊലീസ് ഇയാളെ കീഴടക്കിയത്. ഏറ്റുമുട്ടലിൽ ഹരീന്ദർ സിംഗിനു വെടിയേറ്റിട്ടുണ്ട്. ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരാൾ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. സാരായ് ജഗന്നാഥ് ഗ്രാമത്തോടു ചേർന്നുളള വനത്തിനുളളിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ സിക്കന്ദരാബാദ് പൊലീസ് സ്റ്റേഷനിലെ ഒരു കോൺസ്റ്റബിളിനും വെടിയേറ്റിട്ടുണ്ട്.
ഹരീന്ദർ സിംഗിന്റെ തലയ്ക്ക് പൊലീസ് 50,000 രൂപ വിലയിട്ടിരുന്നു. മുസാഫർ നഗറിലെ കൂട്ടക്കൊല കൂടാതെ ഗുണ്ടാ പ്രവർത്തനം, കൊലപാതകം, കവർച്ച, തുടങ്ങി നിരവധി കേസുകളിൽ പ്രതിയായിരുന്നു ഹരീന്ദ്ര സിംഗ്.
ഹരീന്ദ്ര സിംഗ് ഒളിവിൽ പോയതിനേത്തുടർന്ന് ഇയാളുടെ വസ്തുവകകൾ പൊലീസ് കണ്ടു കെട്ടിയിരുന്നു. ഹരീന്ദ്രസിംഗിന്റെ ഭാര്യ 2014-2015 പഞ്ചായത്തു തെരഞ്ഞെടുപ്പിൽ മൊഹമ്മദ്പൂർ ഗ്രാമത്തിൽ നിന്നു മത്സരിച്ചു വിജയിച്ചിരുന്നു.