ലഖ്‌നൗ: ജവഹർബാഗ് അക്രമക്കേസിൽ വിചാരണയിൽ കഴിഞ്ഞിരുന്ന പ്രതി ജില്ലാജയിലിൽ മരിച്ചു. ജൂൺ രണ്ടിന് മഥുരയിലെ ജവഹർബാഗിലുണ്ടായ ലഹളയിൽ അഡീഷണൽ പൊലീസ് സൂപ്രണ്ട് മുകുൾ ദ്വിവേദി, സബ് ഇൻസ്പെക്ടർ സന്തോഷ് യാദവ് എന്നിവരെ കൊലപ്പെടുത്തിയെന്ന കുറ്റം ആരോപിച്ച് വിചാരണയിൽ കഴിഞ്ഞിരുന്ന മേവാലാൽ എന്ന എഴുപത്തിരണ്ടുകാരനാണ് ജില്ലാ ജയിലിൽ ശനിയാഴ്ച മരിച്ചത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിലേ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുളളൂ. അതേസമയം ഹൃദയാഘാതം മൂലമാണ് പ്രതി മരിച്ചതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.
ശനിയാഴ്ച രാവിലെ പത്തു മണിയോടെ വിചാരണക്കിടെ ശ്വാസതടസ്സം അനുഭവപ്പെടുന്നെന്നു പറഞ്ഞ മേവാലാലിനെ ജയിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നെന്ന് ജില്ലാ ജയിൽ സൂപ്രണ്ട് പി.ഡി.സലോണിയ പറഞ്ഞു. ആശുപത്രിയിലെത്തിച്ച് അൽപ്പ സമയത്തിനകം മേവാലാൽ മരിക്കുകയായിരുന്നു.
ജവഹർബാഗ് കലാപത്തേത്തുടർന്ന് 101 പേർക്കെതിരേയാണ് പൊലീസ് കുറ്റം ചുമത്തിയിരുന്നത്. കലാപത്തിൽ പൊലീസുദ്യോഗസ്ഥരുൾപ്പെടെ 29 പേർ കൊല്ലപ്പെട്ടിരുന്നു. രണ്ടു വർഷമായി ഒരു കൂട്ടമാളുകൾ കൈവശം വച്ചിരുന്ന സർക്കാർ സ്ഥലം ഒഴിപ്പിക്കാൻ ശ്രമിച്ചതിനേത്തുടർന്നാണ് സ്ഥലത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടത്.