ദുബായ്: ദുബായിൽ 100 കോടി ദിർഹം മുതൽ മുടക്കി പുതിയ ലൈബ്രറി നിർമ്മിക്കുന്നു. അറബ് ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഗ്രന്ഥശാലയായിരിക്കുമിത്. ഏഴു നിലയായി പത്തുലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ലൈബ്രറി പണി കഴിപ്പിക്കുന്നത്.
ദുബായ് ക്രീക്കിലേക്ക് അഭിമുഖമായി അൽ ജദാഫ് ഭാഗത്താണ് ഏഴു നിലകളിലായി പുസ്തക ആകൃതിയിലുളള ഗ്രന്ഥശാല നിർമ്മിക്കുന്നത്. ലൈബ്രറി, സംസ്കാരത്തിന്റെയും അറിവിന്റെയും മികച്ച കേന്ദ്രമായി മാറുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
രാജ്യത്തിന്റെ വികസനത്തിനും വായന വളരാനും ഗ്രന്ഥശാല ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 15 ലക്ഷം പുസ്തകങ്ങൾ, പത്തുലക്ഷം ഓഡിയോ ബുക്കുകൾ, 20 ലക്ഷം ഇ–ബുക്കുകൾ എന്നിവ ഗ്രന്ഥശാലയിലുണ്ടാവും. പത്തു ലക്ഷം ചതുരശ്ര അടി വ്രിസ്തൃതിയിൽ നിർമ്മിക്കുന്ന ഗ്രന്ഥശാലക്ക് മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി എന്നാണ് പേരിട്ടിരിക്കുന്നത്.
അറബി ഭാഷയിലുളള പുസ്തകങ്ങളും, അന്തര്‍ദേശീയ പുസ്തകങ്ങളും ഗ്രന്ഥശാലയിൽ ഒരുക്കും. കൂടാതെ ചരിത്രപ്രാധാന്യമുളള കൈയെഴുത്തു പ്രതികളും മക്തൂം കുടുംബത്തിന്റെ പക്കലുളള കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന മ്യൂസിയവും ഉണ്ടാവും. പ്രമുഖ കഥാകൃത്തും ദുബായ് കള്‍ച്ചറല്‍ കൗണ്‍സില്‍ അദ്ധ്യക്ഷനുമായ മുഹമ്മദ് അഹ്മദ് അല്‍ മുര് ആണ് ലൈബ്രറി ഫൗണ്ടേഷന് അദ്ധ്യക്ഷന്‍. മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയുടെ നിർമ്മാണം അടുത്ത വര്‍ഷം അവസാനത്തോടെ പൂർത്തിയാകും.