ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും സ്വകാര്യ മുറിയിലേക്കു മാറ്റിയതായി എ.ഐ.എ.ഡി.എം.കെ അറിയിച്ചു. അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജയലളിതയെ അണുബാധയുണ്ടാകാതിരിക്കുന്നതിനാണ് തീവ്രപരിചരണവിഭാഗത്തിൽ നിന്നു മാറ്റാത്തതെന്ന് കഴിഞ്ഞ ദിവസം ആശുപത്രി ചെയർമാൻ അറിയിച്ചിരുന്നു.
പനിയും, നിർജ്ജലീകരണവും കാരണം സെപ്റ്റംബർ 22നാണ് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയലളിതയുടെ ആരോഗ്യം വീണ്ടു കിട്ടുന്നതിനായി നാടെങ്ങും പ്രാർത്ഥനയും, വഴിപാടുകളുമായി കഴിയുകയായിരുന്നു തമിഴ്നാട് ജനത.
അതേസമയം ജയലളിതയുടെ തലച്ചോറിന്റെ പ്രവർത്തനം പൂർണ്ണമായും സാധാരണ നിലയിലാണെന്നും എന്നാൽ ആരോഗ്യം പൂർവ്വസ്ഥിതിയിലെത്തുന്നതിന് ഇനിയും രണ്ടു മാസത്തോളമെടുക്കുമെന്നുമാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. എപ്പോൾ വേണമെങ്കിലും ആശുപത്രി വിടാവുന്ന അവസ്ഥയിലാണെന്നും പോഷകാംശമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടെന്നും അപ്പോളോ ആശുപത്രി ചെയർമാൻ ഡോ.പ്രതാപ് സി റെഡ്ഡി പറഞ്ഞു.