പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചാൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കാമെന്ന വിചിത്ര നിയമം പാസാക്കാനൊരുങ്ങി തുർക്കി. ബിൽ അടുത്തയാഴ്ച പാർലമെന്റിൽ വോട്ടിനിടും. ഇസ്ലാമിസ്റ്റ് സർക്കാരിന്റെ നിയമത്തിനെതിരെ മതേതര രാഷ്ട്രമായ തുർക്കിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സ്ത്രീകൾക്കെതിരായ പീഡനങ്ങളും ബാലവിവാഹങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് വിചിത്രമായൊരു നിയമം കൊണ്ടുവരാൻ തുർക്കി സർക്കാർ ഒരുങ്ങുന്നത്. പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിന് എംപിമാരുടെ പിന്തുണ ലഭിച്ചു . ബിൽ ചൊവ്വാഴ്ച വോട്ടിനിടും. നവംബർ 11 വരെയുള്ള കേസുകൾക്ക് മാത്രമായിരിക്കും നിയമം ബാധകമാകുക.
ഭീഷണിപ്പെടുത്തിയോ നിർബന്ധപൂർവ്വമോ അല്ലാത്ത പീഡനങ്ങളിൽ, ഇരയെ വിവാഹം ചെയ്യാൻ തയാറാകുന്നവരെ ശിക്ഷയിൽ നിന്ന് ഒഴിവാക്കും. സ്ത്രീകൾക്കെതിരായ പീഡനങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നുകഴിഞ്ഞു.
എന്നാൽ പീഡനക്കേസിൽ നിയമപരമായ വിവാഹത്തിന് വഴിയൊരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പ്രസിഡന്റ് തയിബ് എർദോഗൻ പറഞ്ഞു . കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ തുർക്കിയിൽ സ്ത്രീകൾക്കെതിരായ പീഡനം 40ശതമാനം വർദ്ധിച്ചതായാണ് കണക്ക് . പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയടക്കം പീഡിപ്പിച്ച കേസുകളിൽ 3000ത്തോളം പേരാണ് വിചാരണ നേരിടുന്നത്.