ന്യൂഡൽഹി: അസമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. കുഴി ബോംബാക്രമണത്തിൽ 3 സൈനികർക്ക് വീരമൃത്യു. ആക്രമണം നടത്തിയത് ഉൾഫ ഭീകരർ. അതിർത്തിയിൽ പാക് സൈന്യം രൂക്ഷമായ ഷെല്ലാക്രമണം നടത്തി. തക്കതായ തിരിച്ചടി നൽകിയതായി സൈന്യം അറിയിച്ചു.
പുലർച്ചെ 5.30 ന് അസമിലെ ടീൻസുക്കിയ ജില്ലയിൽ പെൻഗ്രി മേഖലയിലാണ് ഭീകരാക്രമണമുണ്ടായത്. വനമേഖലയിലൂടെ സൈനിക വാഹനവ്യൂഹം കടന്നു പോകവേ റോഡിൽ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഒരു സൈനികൻ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. 4 സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ സൈനികരിൽ രണ്ട് പേർ ആശുപത്രിയിൽ മരിച്ചു.
ഉൾഫ ഭീകരരാണ് ആക്രമണം നടത്തിയത്. ഒളിഞ്ഞിരുന്ന ഭീകരർ സ്ഫോടനം നടത്തിയതിന് ശേഷം സൈനികർക്കു നേറെ വെടിയുതിർക്കുകയും ചെയ്തു. ഉടൻ തന്നെ സൈനികർ തിരിച്ചടിച്ചു. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംഭവം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. ആക്രമണം നടത്തിയവർക്ക് തക്കതായ ശിക്ഷ നൽകുമെന്ന് മുഖ്യമന്ത്രി സർബാനന്ദ സോനോവാളും പ്രതികരിച്ചു.
അതേ സമയം അതിർത്തിയിൽ രജൗരി ജില്ലയിലെ നൗഷേരയിൽ പാക് സൈന്യം രൂക്ഷമായ ഷെല്ലാക്രമണം നടത്തി. അതിർത്തി രക്ഷാ സേന തക്കതായ തിരിച്ചടി നൽകിയതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. അതോടൊപ്പം ഛത്തീസ്ഗഡിൽ 5 നക്സൽ ഭീകരെ സുരക്ഷാ സേന വധിച്ചു.