ന്യൂഡൽഹി: ഗർഭസ്ഥശിശുവിന്റെ ലിംഗനിർണ്ണയം സംബന്ധിച്ച പരസ്യങ്ങളും, മറ്റു വിവരങ്ങളും പങ്കു വയ്‌ക്കുന്ന ഓൺലൈൻ സംവിധാനങ്ങളും, അന്വേഷണങ്ങളും തടയുന്നതിന് സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇത്തരം അന്വേഷണങ്ങൾക്കുപയോഗിക്കുന്ന കീ വേർഡുകൾ ഓട്ടോമാറ്റിക്ക് ആയി ബ്ലോക്ക് ചെയ്യുന്നതിനുളള സംവിധാനം ചെയ്യുന്നതിന് സുപ്രീം കോടതി ആവശ്യപ്പെടുകയായിരുന്നു. ഗർഭസ്ഥശിശുവിന്റെ ലിംഗനിർണ്ണയം ചെയ്യുന്ന കിറ്റുകൾ, പരിശോധനകൾ, അത്തരം സേവനങ്ങൾ തുടങ്ങിയവ തിരയാൻ ഉപയോഗിക്കുന്ന തിരച്ചിൽ വാചകങ്ങൾ കണ്ടെത്തിയാൽ അത്, 36 മണിക്കൂറുകൾക്കുളളിൽ സേർച്ച് എഞ്ചിനുകളിൽ നിന്നും അപ്രത്യക്ഷമാകുന്ന സംവിധാനവും ചെയ്യണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു.
ഇതുസംബന്ധിച്ച് സാബു മാത്യു ജോർജ്ജ് എന്നയാൾ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജ്ജി സെപ്റ്റംബർ 19ന് സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. ഗൂഗിൾ, യാഹൂ തുടങ്ങിയ സേർച്ച് എഞ്ചിനുകളിൽ ഗർഭസ്ഥശിശുവിന്റെ ലിംഗനിർണ്ണയം സംബന്ധിച്ച പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നതിനെതിരേയായിരുന്നു പൊതുതാൽപ്പര്യ ഹർജ്ജി. ഈ സേർച്ച് എഞ്ചിനുകൾ ഇതുസംബന്ധിച്ച് രാജ്യത്തു നിലവിലുളള നിയമം ലംഘിച്ചിട്ടുണ്ടെന്ന് കോടതി ജൂലൈയിൽ കണ്ടെത്തിയിരുന്നു.
കേസ് സംബന്ധിച്ച തുടർവാദം കേൾക്കുന്നത് സുപ്രീം കോടതി 2017 ജനുവരി 17ലേയ്‌ക്കു മാറ്റി വച്ചു. ഗർഭസ്ഥശിശുവിന്റെ ലിംഗനിർണ്ണയം നടത്തുന്ന കിറ്റുകൾ, ക്ലിനിക്കുകൾ, മറ്റുപകരണങ്ങൾ, വെബ്‌സൈറ്റുകൾ ഇവയുടെ പരസ്യങ്ങൾ തടയണമെന്നും സാബു മാത്യു ജോർജ്ജ് തന്റെ ഹർജ്ജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിൽ ഗർഭസ്ഥശിശുവിന്റെ ലിംഗനിർണ്ണയം നടത്തുന്നതിനും, അത് ഏതെങ്കിലും തരത്തിൽ വെളിപ്പെടുത്തുന്നതിനും, ഇതു സംബന്ധിച്ചുളള പരസ്യങ്ങളും, സേവനങ്ങളും ഉൾപ്പെടെ 1994 മുതൽ നിയമപരമായി നിരോധിച്ചിട്ടുളളതും ശിക്ഷാർഹവുമാണ്.