ന്യൂഡൽഹി: അഞ്ഞൂറ്, ആയിരം രൂപയുടെ കറൻസികൾ പിൻവലിച്ചുകൊണ്ട് പ്രധാനമന്ത്രി നടപ്പിലാക്കിയ പദ്ധതി അഴിമതിക്കാരെ നല്ലപാഠം പഠിപ്പിക്കുന്നതായിരുന്നുവെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പാർലമെന്റിൽ. കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മയുടെ നോട്ട് മാറ്റം പാവപ്പെട്ടവരെ ബുദ്ധിമുട്ടിലാക്കിയെന്ന ആക്ഷേപത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നോട്ടുമാറ്റം രാജ്യത്തെ സാധാരണക്കാർ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. ഇന്ന് രാജ്യത്താകമാനം ആത്മാർത്ഥത ആഘോഷിക്കപ്പെടുകയാണ്; അദ്ദേഹം പറഞ്ഞു. രാജ്യത്താദ്യമായാണ് സത്യസന്ധത ആദരിക്കപ്പെടുകയും, കാപട്യം പ്രതിസന്ധിയിലാവുകയും ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രമുഖ വാർത്താ ആപ്പ് ആയ ഇൻഷോർട്ട്സ് നടത്തിയ സർവ്വേയിൽ രാജ്യത്തെ 80 ശതമാനം പൗരന്മാരും പ്രധാനമന്ത്രിയുടെ ഈ നടപടിയെ സ്വാഗതം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ബാങ്കുകളിൽ നീണ്ട വരിയിൽ കാത്തു നിൽക്കുന്നവർ പോലും രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി ഞങ്ങൾ കാത്തു നിൽക്കാൻ തയ്യാറാണെന്നാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. കളളപ്പണത്തിനും, കളളനോട്ടുകൾക്കുമെതിരേ പ്രധാനമന്ത്രി നടത്തിയ നീക്കത്തെ അന്താരാഷ്ട്ര തലത്തിലുളള സാമ്പത്തിക വിദഗ്ദ്ധർ വരെ ധീരമായ നീക്കം എന്ന് അഭിനന്ദിക്കുകയുണ്ടായി.