മുംബൈ: രാജ്യത്തെ 82 ശതമാനം ജനങ്ങൾ സാമ്പത്തിക പരിഷ്കരണത്തെ പിന്തുണയ്ക്കുന്നതായി സർവേ റിപ്പോർട്ട്. 1000, 500 രൂപ നോട്ടുകൾ നിരോധിച്ചത് സംബന്ധിച്ച്, ആഗോള സാമ്പത്തിക – അഭിപ്രായ സർവേ സംരംഭമായ ഐ പി എസ് ഒ എസുമായി സഹകരിച്ച് ഇൻഷോർട്ട്സ് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രാജ്യത്തെ കള്ളപ്പണവും കള്ളനോട്ടും നിർമാർജനം ചെയ്യാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ സ്വീകരിച്ച സാമ്പത്തിക പരിഷ്കരണ നടപടിയ്ക്ക് പൊതുജനം ഉറച്ച പിന്തുണ നൽകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സർവേ ഫലങ്ങൾ. ആഗോള സാമ്പത്തിക – അഭിപ്രായ സർവേ സംരംഭമായ ഐ പി എസ് ഒ എസുമായി സഹകരിച്ച്, ഇൻഷോർട്ട്സ് നവംബർ 9 ന് ശേഷം രാജ്യത്തെ വിവിധ ഇടങ്ങളിൽ നടത്തിയ അഭിപ്രായ സർവേയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
കേന്ദ്രസർക്കാർ സ്വീകരിച്ച നടപടിയിലൂടെ കള്ളപ്പണം നിർമാർജനം ചെയ്യാൻ സാധിക്കുമെന്ന് സർവേയിൽ പങ്കെടുത്ത 84 ശതമാനം പേർ വ്യക്തമാക്കുന്നു. അതേ സമയം എ ടി എം വഴി ദിനം പ്രതി പിൻവലിക്കാവുന്ന തുകയുടെ പരിധി 2500 രൂപയായി ചുരുക്കിയതിനെ 52 ശതമാനം പേർ വിയോജിപ്പ് പ്രകടിപ്പിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ച് ലക്ഷത്തിലേറെ പേർ അഭിപ്രായ സർവേയിൽ പങ്കെടുത്തു. ന്യൂ ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവയടക്കം രാജ്യത്തെ 10 പ്രമുഖ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് സർവേ സംഘടിപ്പിച്ചത്. പരിഷ്കൃതവും, ഊർജ്വസ്വലവുമായ ഇന്ത്യ കെട്ടിപ്പെടുക്കാൻ കേന്ദ്രസർക്കാർ നടപടിയിലൂടെ സാധിക്കുമെന്ന് സർവേയിൽ പങ്കെടുത്ത യുവജനതവിഭാഗങ്ങൾ അഭിപ്രായപ്പെട്ടതായി ഐപിഎസ്ഒഎസ് സിഇഒ അമിത് അദാർക്കർ വ്യക്തമാക്കി.