പാലക്കാട്: അഗ്രഹാര വീഥികളെ ഭക്തിയിലാറാടിച്ചു കൽപ്പാത്തിയിൽ ദേവരഥ സംഗമം. ചരിത്ര പ്രസിദ്ധമായ രഥോത്സവത്തിനു സാക്ഷികളാകാൻ വിദേശികളടക്കം ആയിരങ്ങളാണ് അഗ്രഹാര ഭൂമിയിൽ എത്തിയത്. ഒൻപതു ദിവസമായി നടന്നു വരുന്ന ഉത്സവത്തിന് ഇന്ന് നടന്ന രഥസംഗമത്തോടെ പരിസമാപ്തിയായി.
ഭക്തിയും, ആവേശവും, ആഹ്ലാദവും ഇടകലർന്ന അന്തരീക്ഷത്തിലായിരുന്നു ദേവരഥസംഗമം. പാലക്കാടൻ കാറ്റിനെ പോലും വേദമന്ത്രധ്വനികളാൽ മുഖരിതമാക്കുന്ന കൽപ്പാത്തി വീണ്ടും ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു.
വിശാലാക്ഷി സമേതവിശ്വനാഥന്റെ മണ്ണിൽ ഉത്സവത്തിന് കൊടി ഉയർന്നതോടെ രഥോത്സവത്തിനു തുടക്കം കുറിച്ച് ദേവരഥങ്ങൾ പ്രയാണം ആരംഭിച്ചു. നാലു ക്ഷേത്രങ്ങളിൽ നിന്നായി ആറ് രഥങ്ങളാണ് അഗ്രഹാര വീഥികളിൽ പ്രയാണം നടത്തിയത്. പ്രധാന രഥത്തിൽ ശിവപാര്വ്വതിമാരും മറ്റു രഥങ്ങളിൽ ദേവന്മാരായ ഗണപതിയും, സുബ്രഹ്മണ്യനും പ്രജാക്ഷേമാന്വേഷണത്തിനായി ഇറങ്ങുന്നു എന്നാണ് വിശ്വാസം.
സന്ധ്യാദീപത്തെ സാക്ഷിയാക്കി കൈലാസനാഥന്റെ മുൻപിൽ ദേവരഥസംഗമം നടന്നു. ഒരാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ വന്നെത്തിയ ഉത്സവത്തെ പ്രാർത്ഥനയോടെയാണ് കൽപ്പാത്തി വരവേറ്റത്. പ്രസിദ്ധമായ ദേവരഥസംഗമം വീക്ഷിക്കാൻ നാടും നഗരവും അഗ്രഹാര ഭൂമിയിലേക്കൊഴുകിയെത്തി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറിയ അഗ്രഹാരവാസികൾ മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് ഇന്നേ ദിവസം കൽപ്പാത്തിയിലെത്തും. തമിഴ്നാട്ടിൽ നിന്നും കുടിയേറിയ തമിഴ് ബ്രാഹ്മണസമൂഹമാണ് കൽപ്പാത്തിയിലേത്. വലിയ വടം കെട്ടി പടുകൂറ്റൻ രഥം, ആൺ-പെൺ ഭേദമില്ലാതെ, ഇവർ വലിച്ചു നീക്കുമ്പോൾ രഥോത്സവം ഒരോർമ്മപ്പെടുത്തൽ കൂടിയാവുകയാണ്. ഒരുമിച്ചു നിന്നാൽ അസാദ്ധ്യമായതൊന്നുമില്ല…