ന്യൂഡൽഹി: വി.എസിനെതിരെയുളള പി.ബി കമ്മീഷൻ നടപടിയിൽ തീരുമാനമായില്ല. കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ വി.എസ് അച്യുതാനന്ദനെതിരെയുളള അച്ചടക്ക നടപടി തീരുമാനിക്കാൻ രൂപീകരിച്ച പോളിറ്റ് ബ്യൂറോ കമ്മീഷന്റെ റിപ്പോർട്ട് ഇന്ന് ചേർന്ന പോളിറ്റ് ബ്യൂറോ യോഗം പരിശോധിച്ചെങ്കിലും നടപടിയിൽ അന്തിമ തീരുമാനമായില്ല. പ്രകാശ് കാരാട്ട് അദ്ധ്യക്ഷനായ പി.ബി കമ്മീഷൻ വി.എസ് ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്നു തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ വി.എസിനെതിരെ എന്തു നടപടിയെടുക്കണമെന്ന കാര്യത്തിൽ ഇന്ന് നടന്ന ചർച്ചയിലും അന്തിമ തീരുമാനത്തിലെത്തിയില്ല. ഈ സാഹചര്യത്തിൽ ചർച്ച അടുത്ത പി.ബിയിൽ തുടരുമെന്നും തുടർന്ന് നടക്കുന്ന കേന്ദ്ര കമ്മറ്റി അന്തിമ തീരുമാനമെടുക്കുമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
കേരളത്തിലാണ് അടുത്ത പോളിറ്റ് ബ്യൂറോ ചേരുക. ജനുവരി 5ന് പോളിറ്റ് ബ്യൂറോയും 6,7,8 തീയതികളിൽ കേന്ദ്രകമ്മറ്റിയും തിരുവനന്തപുരത്ത് നടക്കും. വി.എസിനെതിരെ കടുത്ത നിലപാടെടുത്ത് വിഭാഗീയതയ്‌ക്ക് ആക്കം കൂട്ടേണ്ടതില്ലെന്ന നിലപാടാണ് ദേശീയ നേതൃത്വത്തിനുളളത്.